സോഷ്യൽ മീഡിയ വഴി മൊബൈൽ വിൽപന പരസ്യം നൽകി ഒന്നരക്കോടിയോളംരൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. കല്ലിയൂർ വള്ളംകോട് പകലൂർ വട്ടവിള സിബി ഭവനിൽ സിബി മോൻ (28) ആണ് ഫോർട്ട് പൊലീസിന്റെ പിടിയിലായത്.
മൊബൈൽ ഫോൺ ഷോപ്പുടമകൾ, കോളജ് വിദ്യാർഥികൾ എന്നിവരെ കേന്ദ്രീകരിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. വിലയേറിയ ഫോണുകൾ കുറഞ്ഞ വിലയ്ക്ക് നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. കമ്പനികൾ പുറത്തിറക്കുന്ന ചെറിയ കേടുപാടുള്ള ഫോണുകള്‍ നന്നാക്കി വിൽപന നടത്തുന്നുവെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകൾ വഴിയായിരുന്നു സിബിമോൻ തട്ടിപ്പ് നടത്തിയിരുന്നത്. തുടക്കത്തിൽ ചില കടകൾക്ക് ഫോണുകൾ നൽകിയശേഷം കൂടുതൽ തുക മുൻകൂറായി വാങ്ങി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. നിരവധിപേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സംശയിക്കുന്നതെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക