നിതീഷ് കുമാര്‍ തന്നെയായിരിക്കും എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തിയാല്‍ ബിഹാറില്‍ മുഖ്യമന്ത്രിയെന്ന് ബിജെപി. മുഖ്യമന്ത്രി പദം നോട്ടമിട്ട് നേരത്തെ തന്നെ നീക്കങ്ങള്‍ നടത്തിയ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനുള്ള മുന്നറിയിപ്പും മുതിര്‍ന്ന ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായി സുശീല്‍കുമാര്‍ മോദി നല്കി.
എന്‍ഡിഎയുടെ ഭാഗമായ എല്ലാവരും നിതീഷ് കുമാറിന്റെ നേതൃത്വം അംഗീകരിക്കണം. ഒരു എങ്കിലും പക്ഷേയുമില്ല. ഘടക കക്ഷികള്‍ എത്ര സീറ്റുകള്‍ നേടിയാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രി- സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി.
എന്നാൽ നിതീഷ് കുമാറിനോടുള്ള എതിര്‍പ്പ് വ്യക്തമാക്കി തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന് തീരുമാനിച്ചിട്ടുണ്ട്. ബിജെപിയുമായി സഖ്യം തുടരുമെന്നും തെരഞ്ഞെടുപ്പിന് ശേഷം ഒരുമിച്ച് സര്‍ക്കാരുണ്ടാക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
രാംവിലാസ് പാസ്വാന് അനാരോഗ്യം കാരണം അടുത്തില്ലാത്തതുകൊണ്ടാണ്. ഉണ്ടായിരുന്നെങ്കില്‍ പാസ്വാന് ജൂനിയര്‍ ഇങ്ങനെ പെരുമാറില്ലായിരുന്നു എന്ന സൂചനയും സുശീല്‍ കുമാര്‍ മോദി നല്കി. രാംവിലാസ് പാസ്വാന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലാണ്.
നിതീഷ് കുമാറിനോടുള്ള എതിര്‍പ്പ് പലതവണ പരസ്യമായി വ്യക്തമാക്കിയിരുന്നു ചിരാഗ് പാസ്വാന്. ജെഡിയുവിന്റെയും ബിജെപിയുടെയും സഹായമില്ലാതെ രാംവിലാസ് പാസ്വാന് രാജ്യസഭയിലെത്തുമായിരുന്നോ എന്നാണ് ചിരാഗ് പാസ്വാന്റെ പേര് പറയാതെ നിതീഷ് കുമാര്‍ നല്കിയ മറുപടി. എത്ര കഠിനമായി പരിശ്രമിച്ചാലും ചിലര്‍ ചില ദോഷങ്ങള്‍ കണ്ടെത്തും.
അവര്‍ക്ക് മറുപടി പറയാനില്ലെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ചിരാഗ് പാസ്വാന്റെ ആരോപണങ്ങളോട് ബിജെപി മൗനം പാലിച്ചത് നിതീഷ് ക്യാമ്പില്‍ ആശയക്കുഴപ്പമുണ്ടാക്കി. ബിജെപിയുടെ സമ്മതത്തോടെയാണോ ചിരാഗ് പാസ്വാന്റെ നീക്കങ്ങളെന്ന സംശയവും നിതീഷിനും പാര്ട്ടിക്കുമുണ്ടായി.
ബിജെപി, ജെഡിയു, എച്ച്എഎം, വികാശീല്‍ ഇന്സാന് എന്നീ നാല് പാര്‍ട്ടികള്‍ മാത്രമാണ് ബിഹാര്‍ എന്‍ഡിഎയില്‍ ഉള്ളതെന്നും വേറെ ആര്‍ക്കും മോദിയുടെ ഫോട്ടോ വെച്ച് പ്രചാരണം നടത്താന്‍ അവകാശമില്ലെന്നും ബിജെപി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്താല്‍ അക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്നും സുശീല്‍കുമാര്‍ മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക