യു.ഡി.എഫ് കാലത്തെ നിയമസഭാ കയ്യാങ്കളി കേസില്‍ പ്രതികളായ എം.എല്‍.എമാര്‍ക്ക് നഷ്ടപരിഹാരത്തുക കെട്ടിവെക്കണമെന്ന ഉപാധിയോടെ കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്. ജയകൃഷ്ണന്റേതാണ് ഉത്തരവ്.
ബുധനാഴ്ച ജാമ്യമെടുത്ത മുന്‍ എം.എല്‍.എമാരായ കെ. അജിത്, കുഞ്ഞ്മുഹമ്മദ്, സി.കെ. സദാശിവന്, വി.ശിവന്‍കുട്ടി എന്നിവരാണ് 35,000 രൂപ വീതം കോടതിയില്‍ കെട്ടിവെച്ചത്.
മന്ത്രിമാരായ കെ.ടി. ജലീല്‍, ഇ.പി. ജയരാജന് എന്നിവര്‍ ജാമ്യത്തിനായി കോടതിയില്‍ ഹാജരായില്ല. ഇരുവരും ഒക്ടോബര്‍ 15 ന് കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
പൊതുമുതല്‍ നശിപ്പിച്ച് ഖജനാവിന് നഷ്ടമുണ്ടാക്കിയ കേസായിട്ടും അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനെ കോടതി നേരത്തേ നിശിതമായി വിമര്‍ശിച്ചിരുന്നു.
കേസ് പിന്‍വലിക്കാനാവില്ലെന്നും പൊതുമുതല്‍ നഷ്ടം വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം നിയമം ഉണ്ടാക്കുന്നവര്‍ തന്നെ നിയമം ലംഘിച്ചുവെന്നും ഭരണപക്ഷത്ത് വന്ന ശേഷം അതിനെ വെള്ളപൂശുകയാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന് സന്തോഷ് പ്രതികരിച്ചിരുന്നു.
രണ്ട് ലക്ഷത്തിലേറെ തുകയുടെ നഷ്ടമാണ് അന്നത്തെ അക്രമ സംഭവത്തില്‍ കണക്കാക്കിയത്. അക്കാര്യം പ്രോസിക്യൂട്ടര്‍ കോടതിയില്‍ സമ്മതിച്ചിട്ടുണ്ടെന്നും അഭിഭാഷകന് സന്തോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക