ഡല്‍ഹി: ചൈനയുമായുളള സംഘര്‍ഷം അതിര്‍ത്തിയില്‍ തുടരുന്ന പശ്ചാത്തലത്തില്‍ വരുന്ന ശൈത്യകാലത്തെ മുന്നില്‍ കണ്ട് തയ്യാറെടുപ്പുകള്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. സേനാവിന്യാസം വിപുലമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യ, അമേരിക്കയില്‍ നിന്ന് സൈനിക സാമഗ്രികള്‍ അടങ്ങിയ കിറ്റുകള്‍ അടിയന്തരമായി വാങ്ങിയതായ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഉന്നതതലത്തില്‍ അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കുന്നതിന് നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പൂര്‍ണമായി വിജയം കണ്ടിട്ടില്ല.
രാജ്യത്തെ പ്രതിദിന കൊവിഡ് കേസിൽ കുറവ്; രോഗമുക്തരുടെ എണ്ണം 66 ലക്ഷം കടന്നു
ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍, വരുന്ന ശൈത്യകാലത്ത് അതിര്‍ത്തിയിലെ നിരീക്ഷണം ശക്തമാക്കാന്‍ നടപടി ആരംഭിച്ചത്. അമേരിക്കയുമായി സൈനിക വിന്യാസവുമായി ബന്ധപ്പെട്ട് ലോജിസ്റ്റിക്സ് സഹായ കരാര്‍ നിലനില്‍ക്കുന്നുണ്ട്. യുദ്ധത്തിന്റെ മുന്നൊരുക്കത്തിന് ആവശ്യമായ സാധന സാമഗ്രികള്‍ ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങിയത് ഇത് പ്രയോജനപ്പെടുത്തിയാണ്. ഇന്ത്യ 2016ല്‍ ഒപ്പുവെച്ചത് യുദ്ധവിമാനത്തിനും യുദ്ധക്കപ്പലിനും ആവശ്യമായ ഇന്ധനം, സ്പെയര്‍ പാര്‍ട്ട്സുകള്‍ എന്നിവ പരസ്പരം കൈമാറുന്ന കരാറിലാണ്.
ആദ്യമായാണ് നാലു പതിറ്റാണ്ടിനിടെ അതിര്‍ത്തിയില്‍ ഇത്രയും കടുത്ത സംഘര്‍ഷം നിലനില്‍ക്കുന്നത് . ഈ സാഹചര്യത്തില്‍ ഇന്ത്യ അതിര്‍ത്തിയില്‍ നടത്തുന്നത് യുദ്ധത്തിന് സമാനമായ തയ്യാറെടുപ്പുകളാണ്. അതിനിടെയാണ് ശൈത്യകാലം വെല്ലുവിളിയായി വരുന്നത്. പട്ടാളക്കാര്‍ നേരിടേണ്ടത് 15000 അടി ഉയരത്തില്‍ മൈനസ് 30 ഡിഗ്രി വരെ ഊഷ്മാവ് താഴുന്ന കാലാവസ്ഥയെയാണ്. ഇതിനാവശ്യമായ തയ്യാറെടുപ്പുകളാണ് നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക