കേരളത്തിലെ നേന്ത്രക്കായകൾ ഇനി വിദേശത്തും ലഭിക്കും. ആദ്യ ഘട്ടത്തിൽ നേന്ത്രക്കായ ലണ്ടനിലേക്ക് അയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ സീ-ഷിപ്പ്മെന്റ് പ്രോട്ടോകോൾ പ്രകാരമാണ് ലണ്ടനിലേക്ക് ട്രയൽ കയറ്റുമതി നടത്തുക.
കേരളത്തിലെ കയറ്റുമതി ഏജൻസിയുമായി ബന്ധപ്പെട്ട് 20–25 ദിവസം കൊണ്ട് നേന്ത്രക്കായ ലണ്ടനിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി കർഷകർക്കും കയറ്റുമതിക്കാർക്കും വേണ്ട സൗകര്യങ്ങൾ വിഎഫ്പിസികെ ഒരുക്കും.
ചരക്ക് വിമാനം വഴി നടത്തുന്ന കയറ്റുമതിയേക്കാൾ ഏറെ ചെലവ് കുറവും ലാഭകരവുമാണ് കടൽ മാർഗമുള്ള കയറ്റുമതി. ആദ്യഘട്ടത്തിൽ ഒരു കണ്ടൈനർ (10 ടൺ) നേന്ത്രക്കായ അടുത്ത വർഷം മാർച്ചിൽ കയറ്റി അയയ്ക്കും. ഇത് വിജയിച്ചാൽ കേരളത്തിലെ ഉല്പന്നങ്ങൾക്ക് വിദേശ വിപണി കണ്ടെത്തുന്നതോടൊപ്പം കാർഷിക മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിക്കും.
കേരളം തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തയ്യാറെടുത്ത് മുന്നണികൾ; പത്രികാ സമർപ്പണം വ്യാഴാഴ്ച മുതൽ
തൃശൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 കർഷകരിൽ നിന്നാണ് കയറ്റുമതിക്കാവശ്യമായ നേന്ത്രക്കായ ശേഖരിക്കുക. കഴിഞ്ഞ ജൂലൈയിൽ നട്ട തൈകൾ അടുത്ത ഫെബ്രുവരിയിൽ വിളവെടുത്ത ശേഷം കയറ്റിയയയ്ക്കും. മാർച്ചിലെ ട്രയൽ കഴിഞ്ഞാലുടൻ കൂടുതൽ നേന്ത്രക്കായ കയറ്റി അയയ്ക്കും.
വിദേശ കയറ്റുമതിയിലൂടെ കാർഷികോല്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില കർഷകർക്ക് ലഭിക്കും. ഈ പദ്ധതി വിജയകരമായാൽ കേരളത്തിലെ ഉല്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് കൂടുതൽ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുനാകും. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ജില്ലയിലെ കമ്മനത്ത് പായ്ക്ക് ഹൗസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിലെ പരിയാരത്ത് പായ്ക്ക് ഹൗസിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കും. ഇടുക്കി ജില്ലയിൽ വെജിറ്റബിൾ അഗ്രോ പാർക്ക് സ്ഥാപിക്കാൻ വിശദമായ പദ്ധതി നിർദ്ദേശം തയ്യാറാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക