ട്രംപിന്റെ സ്വേച്ഛാധിപത്യ ഭരണത്തിനു അവസാനം കുറിച്ച് മികച്ച ജനപിന്തുണയോടെ തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ട്രംപ് നടപ്പിലാക്കിയ വിസ നിയമങ്ങൾ അപ്പാടെ പൊളിച്ചെഴുതാൻ തയ്യാറാവുന്നു.
പുതിയ നടപടി പ്രകാരം അമേരിക്കയിലേക്ക് കുടിയേറിയ 1.1 ദശലക്ഷം ആളുകൾക്ക് അമേരിക്കയിൽ പൗരത്വം നേടാൻ സാധിക്കും. എച്ച് 1 ബി ഉൾപ്പെടെയുള്ള വിസകളുടെ എണ്ണം വർധിപ്പിക്കാനും രാജ്യത്ത് തൊഴിൽ അധിഷ്ഠിതമാക്കിയുള്ള വിസകളുടെ പരിധി ഇല്ലാതാക്കാനുമായി പുതിയ നയപ്രഖ്യാപനം പുറത്തിറക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.
ഐടി മേഖലയിലുൾപ്പെടെ വിദഗ്ധരായ വിദേശ തൊഴിലാളികളെ നിയമിക്കാൻ അമേരിക്കൻ കമ്പനികളെ അനുവദിക്കുന്ന ഒരു കുടിയേറ്റേതര വിസയാണ് എച്ച് 1 ബി വിസ. ഇന്ത്യൻ വംശജ കൂടിയായ കമലയുടെ സാന്നിധ്യം തന്നെയാണ് യുഎസിൽ ധാരാളം ഇന്ത്യൻ കുടുംബങ്ങളെ പ്രതികൂലമായി ബാധിച്ച എച്ച് 1 ബി വിസ റദ്ദാക്കിയ നടപടി പിൻവലിക്കുമെന്ന പ്രതീക്ഷ നൽകുന്നത്.
ട്രംപിന്റെ വിസാനിരോധനങ്ങൾ കാരണം പ്രതിസന്ധിയിലായ പതിനായിരക്കണക്കിനു ഇന്ത്യക്കാർക്കുൾപ്പെടെ പ്രതീക്ഷ നൽകുന്നതാണ് പുതിയ പരിഷ്കരണങ്ങൾ. എച്ച് 1 ബി വിസയുടെ കീഴിൽ അമേരിക്കയിൽ നിലവിൽ ജോലിനോക്കുന്ന തൊഴിലാളികളെ ഒഴിവാക്കരുതെന്ന് പുതിയ പ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇത്തരം നടപടികൾ അമേരിക്കയുടെ മുന്നോട്ടുള്ള വളർച്ചയ്ക്കും വികസനത്തിനും ഭീഷണി ഉയർത്തുന്നതായി ബൈഡൻ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ നയരേഖയിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
വേതന അധിഷ്ഠിത വിഹിതം സ്ഥാപിക്കുന്നതിനും താൽക്കാലിക വിസകൾ പരിഷ്കരിക്കുന്നതിനും അവ തൊഴിൽ കമ്പോളവുമായി യോജിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനും” ബൈഡെൻ പ്രവർത്തിക്കുമെന്നും അതിൽ പറയുന്നു.
അതിനായി വിസകളുടെ എണ്ണം വർധിപ്പിക്കുന്നകാര്യത്തിലും നിയുക്ത സർക്കാർ പിന്തുണയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക