തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനില്ക്കാന് കോടിയേരി ബാലകൃഷ്ണന് തീരുമാനിച്ചപ്പോള്‍ പകരം ചുമതല എ.വിജയരാഘവന് നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും ഞെട്ടിച്ചു.
കാരണം 28 വര്‍ഷത്തിന് ശേഷമാണ് കണ്ണൂരിന് പുറത്ത് നിന്ന് സി.പി.എമ്മിന് സംസ്ഥാന സെക്രട്ടറി വരുന്നത്. കേന്ദ്രകമ്മിറ്റി അംഗമായ വിജയരാഘവന് മലപ്പുറം സ്വദേശിയാണ്. ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി അടക്കമുള്ള കേന്ദ്രനേതാക്കളുടെ പിന്തുണയും വിജയരാഘന് ഉണ്ടായിരുന്നു.
കണ്ണൂര്‍ ലോബി പഴയപോലെ ശക്തമല്ല. അതുകൊണ്ടാണ് കോടിയേരി വിജയരാഘവന്റെ പേര് നിര്‍ദ്ദേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും കണ്ണൂരില്‍ നിന്നുള്ള നേതാക്കളുടെ പേര് മുന്നോട്ട് വച്ചില്ല. കോടിയേരി മാറുമെന്ന സൂചന കുറേ ദിവസമായി രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ടായിരുന്നു.
പകരം ആരെന്ന ചോദ്യം ഉയര്‍ന്നപ്പോഴെല്ലാം എം.വി ഗോവിന്ദന്റെ പേരാണ് പറഞ്ഞ് കേട്ടിരുന്നത്. ഇ.പി ജയരാജന്റെയും പേരുകള്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അതിനെയെല്ലാം മറികടന്നുള്ള നീക്കം സംഘടനാപരമായി സി.പി.എമ്മിന് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരും ഒരു വിഭാഗം നേതാക്കളും വിശ്വസിക്കുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര കമ്മിറ്റിയില്‍ സീനിയോറിട്ടിയുള്ള വ്യക്തിയാണ് വിജയരാഘവന്. അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് നേതൃമാറ്റത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തുന്നത്.
പിണറായിയും കോടിയേരിയും കഴിഞ്ഞാല്‍ പാര്‍ട്ടിയെ നയിക്കാന്‍ അടുത്തതലമുറ വേണം. ആ തലമുറ മാറ്റത്തിന്റെ മണിമുഴക്കം കൂടിയാണ് വിജയരാഘവന് നല്കിയ പുതിയ ചുമതല. കണ്ണൂരിലെ നേതാക്കളുടെ പിടിയില്‍ നിന്ന് സി.പി.എമ്മിന്റെ സംഘടനാ നേതൃത്വം മാറുന്നു എന്നത് പാര്‍ട്ടിയിലെ പലരും വലിയ മാറ്റമായാണ് കാണുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ സി.പി.എം സംസ്ഥാന സമ്മേളനം നടക്കേണ്ടതായിരുന്നു. കോവിഡ് കാരണം മാറ്റിവെച്ചതാണ്. അന്ന് സമ്മേളനം നടന്നിരുന്നെങ്കില്‍ രണ്ട് തവണ സെക്രട്ടറിയായ കോടിയേരി മാറിയേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക