കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ ഷഹീന്‍ബാഗ് സമര നായിക ബില്‍കിസ് ബാനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിയാന – ദല്‍ഹി അതിര്‍ത്തിയായ സിംഗുവിലെത്തിയ ബില്‍കിസിനെ പൊലീസ് തടയുകയായിരുന്നു.
‘ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. കര്‍ഷക സമരത്ത പിന്തുണയ്ക്കാന്‍ അവിടെയെത്തും. അവര്‍ക്കായി ശബ്ദമുയര്‍ത്തും. കേന്ദ്രം നമ്മുടെ ശബ്ദം കേട്ടേ മതിയാകു’, പ്രതിഷേധത്തില്‍ ചേരുന്നതിന് മുമ്പ് ബില്‍കിസ് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന്‍ബാഗില്‍ സമരം നയിച്ച വ്യക്തിയാണ് ബില്‍കിസ് ബാനു. ഷഹീന്‍ബാഗ് ദാദിയെന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ ടൈം മാഗസീന്റെ ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളില്‍ ഒന്നായി തെരഞ്ഞെടുത്തതും ബില്‍കിസ് ബാനുവിനെയാണ്.
നടിയെ ആക്രമിച്ച കേസ്; സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണയുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും രംഗത്തെത്തിയിരുന്നു. ദല്‍ഹി-ഗാസിപൂര്‍ അതിര്‍ത്തിയില്‍ നൂറുകണക്കിനു പേര് ആസാദിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചിരുന്നു.
അതേസമയം കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരിക്കുകയാണ്. ഡിസംബര്‍ മൂന്നിന് കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തും.
വിജ്ഞാന് ഭവനില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശവും കര്‍ഷകര്‍ തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക