വാഗമണിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നിശാപാർട്ടിയിൽ ബിനീഷ് കോടിയേരിയുടെ സുഹൃത്തും. കണ്ണൂർ സ്വദേശിയായ അനസ് സൂക്കാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്. അനസിന്റെ സാന്നിധ്യം അന്വേഷണ സംഘം സ്ഥിരീകരിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ബിനാമിയെന്ന സംശയത്തിൽ അനസ് സൂക്കിനെ എൻഫോഴ്സ് ഡയറക്ടറേറ്റ് നേരത്തേ ചോദ്യം ചെയ്തിരുന്നു.
വാഗമണ്ണിൽ നിശാപാർട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജന്മദിനാഘോഷത്തിന്റെ മറവിലായിരുന്നു നിശാപാർട്ടി സംഘടിപ്പിച്ചത്. ബർത്ത്ഡേ പാർട്ടിക്ക് വേണ്ടി എന്ന വ്യാജേന വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിലെ 11 മുറികൾ സംഘം ബുക്ക് ചെയ്തു. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ നിശാപാർട്ടി നടത്താനുള്ള എല്ലാ അസൂത്രണവും ഇക്കൂട്ടർ ചെയ്തിരുന്നു.
തുടർന്നാണ് ലഹരി ആഘോഷരാവിൽ പങ്കെടുക്കാൻ പ്രതികൾക്ക് പുറമെ 58 പേർ റിസോർട്ടിലേക്ക് എത്തിയത്. പത്ത് മണിയോടെ പാർട്ടി ആരംഭിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. എന്നാൽ നർകോട്ടിക്ക് മിന്നൽ പരിശോധനയിൽ നിശാപാർട്ടി സംഘത്തിന് മേൽ പിടിവീണു. എൽഎസ്ഡി സ്റ്റാമ്പ്, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കളാണ് ഇവരുടെ പക്കൽ നിന്ന് പിടികൂടിയത്.
പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജ്മൽ, മെഹർ ഷെറിൻ, നബീൽ, സൽമൻ ഷൗക്കത്ത്, മുഹമ്മദ് റഷീദ്, നിഷാദ്, ബ്രസ്റ്റി വിശ്വാസ് എന്നിവരെ പൊലീസ് പിടികൂടിയത്. ഇവരാണ് ലഹരിമരുന്ന് പാർട്ടിയുടെ സംഘടകർ. മഹാരാഷ്ട്ര, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ലഹരി വസ്തുക്കൾ എത്തിച്ചത്. നിശാപാർട്ടിയുടെ അന്വേഷണം സംസ്ഥാന വ്യാപകമായി നടത്താനാണ് പൊലീസ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക