സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഒമ്പത് മാസത്തിലേറെ അടഞ്ഞുകിടന്ന സ്കൂളുകൾ ഇന്ന് തുറക്കും. പൊതുപരീക്ഷ നടക്കുന്ന പത്ത്, പ്ലസ് ടു ക്ലാസുകളിലെ കുട്ടികൾ 50 ശതമാനം വരെയുള്ള ബാച്ചുകളായാണ് സ്കൂളുകളിൽ എത്തുക.
മാർച്ച് 17 മുതൽ 30 വരെ നടക്കുന്ന എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകൾക്ക് വേണ്ടിയുള്ള റിവിഷനും സംശയനിവാരണവും ലക്ഷ്യമിട്ടാണ് സ്കൂളുകൾ തുറക്കുന്നത്. എട്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് സ്കൂളിൽ എത്തുന്നത്. പൊതുവിദ്യാഭ്യാസ, ആരോഗ്യവകുപ്പുകൾ ഇറക്കിയ മാർഗരേഖയും ആരോഗ്യസുരക്ഷ മാനദണ്ഡങ്ങളും കർശനമായി പാലിച്ചാകും സ്കൂളുകൾ പ്രവർത്തിക്കുക.
ആദ്യ ആഴ്ചയിൽ പരമാവധി മൂന്ന് മണിക്കൂർ ആയിരിക്കും ഒരുദിവസത്തെ അധ്യയനം. രക്ഷിതാക്കളുടെ അനുമതിയോടെയായിരിക്കണം കുട്ടികൾ സ്കൂളിൽ എത്തേണ്ടത്. ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ അകലം പാലിച്ചായിരിക്കണം ഇരിക്കേണ്ടത്.
ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പാടില്ല. സ്കൂളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. മാർച്ച് 16 വരെ വിദ്യാർത്ഥികൾക്ക് സ്കൂളുകളിൽ കുട്ടികൾക്ക് അധ്യാപകരുടെ സേവനം ലഭ്യമാകും. പൊതുപരീക്ഷക്ക് മുമ്പ് വിദ്യാർഥികൾക്ക് മാതൃക ചോദ്യേപപ്പർ പരിചയപ്പെടുത്തുകയും മാതൃക പരീക്ഷ നടത്തുകയും ചെയ്യും. ഡിജിറ്റൽ ക്ലാസുകളിലെയും നേരിട്ടുള്ള ക്ലാസുകളിലെയും ക്ലാസ് പരീക്ഷകളിലെയും വിദ്യാർത്ഥികളുടെ പ്രകടനം വിലയിരുത്തിയായിരിക്കും നിരന്തര മൂല്യനിർണയം നടത്തുക. മാർച്ച് 30ന് പരീക്ഷ കഴിഞ്ഞ് ഒരാഴ്ചയുടെ ഇടവേളയിലായിരിക്കും പ്രായോഗിക പരീക്ഷ നടത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക