കെ.ബി. ഗണേഷ്കുമാർ എംഎൽഎ പങ്കെടുത്ത കോക്കാട് ക്ഷീര ഉൽപാദകസംഘം കെട്ടിടം ഉദ്ഘാടന ചടങ്ങിൽ കേരള കോൺഗ്രസ്(ബി), കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. 3 കോൺഗ്രസ് പ്രവർത്തകരെ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ സംഘർഷത്തിൽ ഉൾപ്പെട്ട കെ.ബി. ഗണേഷ്കുമാർ എംഎൽഎ യുടെ പിഎ പ്രദീപ് കോട്ടാത്തലയ്ക്കെതിരെ കേസെടുത്തില്ലെന്നാരോപിച്ചു കോൺഗ്രസ്- യൂത്ത് കോൺഗ്രസ് പ്രവർത്തകർ ദേശീയപാത ഉപരോധിക്കുകയും കുന്നിക്കോട് പൊലീസ് സ്റ്റേഷൻ വളയുകയും ചെയ്തു. നടിയെ ആക്രമിച്ച സംഭവത്തിൽ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രദീപിനെതിരെ ഒടുവിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
വൈകിട്ട് 5 മണിയോടെയാണു സംഭവങ്ങൾക്കു തുടക്കം. പ്രതിഷേധ സൂചകമായി കോൺഗ്രസ് പ്രവർത്തകർ പ്രദേശത്തു പോസ്റ്ററുകൾ പതിച്ചിരുന്നു. ഇതു പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കീറിക്കളഞ്ഞതായി കോൺഗ്രസ് ആരോപിച്ചു. ഉദ്ഘാടന ചടങ്ങിലേക്ക് എംഎൽഎ എത്തവെ, പ്ലക്കാർഡുകളായി കോൺഗ്രസ് പ്രവർത്തകർ എഴുന്നേറ്റു.
ഇതോടെ കോൺഗ്രസ് പ്രവർത്തകരെ നേരിടാൻ പ്രദീപും എംഎൽഎയുടെ ഡ്രൈവറും ഉൾപ്പെടെയുള്ളവർ ചാടി വീണു. പ്രദീപും സംഘവും മർദിച്ചെന്നു കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. പ്ലക്കാർഡുകളും നശിപ്പിച്ചു. പൊലീസ് ഈ സമയം കാഴ്ചക്കാരായി നോക്കി നിന്നതേയുള്ളൂവെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. എംഎൽഎയും ഈ സമയം സ്ഥലത്തുണ്ടായിരുന്നു. സംഘർഷത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് വെട്ടിലാകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക