‘ഈ മലയാളികളുടെ ഒരു കാര്യം, ഇവർമാർക്കിത് എന്തു പറ്റി?’ എന്ന് സാക്ഷാൽ മരിയ ഷറപ്പോവ ചിന്തിക്കുന്നുണ്ടാകും. അത്രമാത്രം മലയാളം കമന്റുകളാണ് അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്. എല്ലാവരും ക്ഷമചോദിച്ച് കൊണ്ടാണ് കമന്റ് പാസാക്കുന്നത്.
മുൻപ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ അറിയില്ലെന്ന് പറഞ്ഞപ്പോൾ രൂക്ഷപ്രതികരണം നടത്തിയ മലയാളികളാണ് ഇപ്പോൾ തിരിച്ചു പറയുന്നത്. സച്ചിന്റെ അഭിപ്രായപ്രകടനത്തോടുള്ള ചിലരുടെ രോഷം ഷറപ്പോവയുടെ ഫെയ്സ്ബുക്ക് പേജിൽ പോയാൽ വ്യക്തമാകും.
സമൂഹമാധ്യമങ്ങളിലും പുറത്തും വലിയ ചർച്ചയാവുകയാണ് താരങ്ങളുടെ പ്രതികരണങ്ങൾ. കർഷകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമൂഹ മാധ്യമത്തിലുടെ രംഗത്തു വന്ന പോപ്പ് ഗായിക റിയാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് തുടങ്ങിയവരെ കേന്ദ്രത്തിന് അനുകൂലമായി സെലിബ്രിറ്റികളെ നിരത്തി പ്രതിരോധിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി.
സർക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ പെരുമാറ്റം കൊണ്ടും ധാർഷ്ട്യം കൊണ്ടും ഇന്ത്യയുടെ ആഗോള പ്രതിച്ഛായ്ക്ക് സംഭവിച്ച നാശം ഒരു ക്രിക്കറ്റ് താരത്തിന്റെയും ട്വീറ്റ് കൊണ്ട് പരിഹരിക്കാൻ സാധിക്കുന്നതല്ലെന്ന് ശശി തരൂർ ട്വീറ്റ് ചെയ്തു.
കാർഷിക നിയമങ്ങൾ പിൻവലിക്കുകയും കർഷകരുമായുള്ള പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടതെന്നും ശശി തരൂർ പറഞ്ഞു.
‘നമ്മൾ എന്തുകൊണ്ടാണ് ഇതേക്കുറിച്ചു സംസാരിക്കാത്തത്?’– എന്ന ശീർഷകത്തോടെ പോപ്പ് ഗായിക റിയാന ട്വിറ്ററിൽ പങ്കുവച്ച കർഷക പ്രക്ഷോഭവേദികളിൽ ഇന്റർനെറ്റ് റദ്ദാക്കിയ വാർത്തയോടെയാണ് ചേരിതിരിഞ്ഞുള്ള ട്വിറ്റർ പോര് ആരംഭിച്ചത്.
റിയാനയെ വിഡ്ഢിയെന്നു വിശേഷിപ്പിച്ച ബോളിവുഡ് നടി കങ്കണ റനൗട്ട്, പ്രക്ഷോഭം നടത്തുന്നവർ കർഷകരല്ലെന്നും ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്ന ഭീകരരാണെന്നും കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക