വിദേശത്ത് ജയിലിലാണെന്ന സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്ന വിമര്‍ശത്തിനും പരിഹാസത്തിനും മറുപടിയുമായി പി.വി അന്‍വര്‍ എംഎല്‍എ രംഗത്ത്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ഖാനയില്‍ തടവിലാക്കിയിരിക്കുകയാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. താന്‍ കാനയിലും കനാലിലും ഒന്നുമല്ല ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
പുതിയ സംരംഭവുമായി അവിടെ എത്തിയതാണെന്നും സര്‍ക്കാര്‍ സഹായത്തോടെയാണ് കമ്പനിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്. വിമര്‍ശം ഉന്നയിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെയും കോണ്‍ഗ്രസുകാരുടെയും സ്നേഹം ഇത്രനാളും മനസിലാക്കാന്‍ കഴിഞ്ഞില്ലെന്ന കുറ്റബോധം തനിക്കുണ്ടെന്ന പരിഹാസവും ഫെയ്സ്ബുക്ക് പോസ്റ്റിലുണ്ട്.
നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ വിട്ടുതരണമെന്ന ആവശ്യവുമായി മലയാളികള്‍ കൂട്ടത്തോടെ ഖാന പ്രസിഡന്റിന്റെ ഫെയ്സ്ബുക്ക് പേജില്‍ അടുത്തിടെ മൂവായിരത്തോളം കമന്റുകള്‍ പോസ്റ്റു ചെയ്തിരുന്നു. പരിഹാസം നിറഞ്ഞതായിരുന്നു പോസ്റ്റുകള്‍ മിക്കതും. കഴിഞ്ഞ ഒരു മാസത്തോളമായി അന്‍വറിനെ മണ്ഡലത്തിലോ തിരുവനന്തപുരത്തെ സ്വന്തം വീട്ടിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേരത്തെ രംഗത്തെത്തുകയും ചെയ്തിരുന്നു.
വിഡിയോയ്ക്കൊപ്പം അന്‍വര്‍ പങ്കുവച്ചിരിക്കുന്ന കുറിപ്പ്:
എന്നെ ഇത്രമാത്രം സ്നേഹിക്കുന്ന പ്രിയപ്പെട്ട ഊത്ത് കോണ്‍ഗ്രസുകാരേ..മൂത്ത കോണ്‍ഗ്രസുകാരേ..
നിങ്ങളുടെ സ്നേഹം ഇത്രനാളും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല ഏന്ന കുറ്റബോധം എനിക്കിന്നുണ്ട്..ആദ്യമേ പറയാമല്ലോ..ഞാന്‍ കാനയിലും കനാലിലുമൊന്നുമല്ല..ഇപ്പോളുള്ളത് ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ്.
ഇനി കാര്യത്തിലേക്ക് വരാം..രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല..അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാര്‍ഗ്ഗം ഏന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ഇവിടെ എത്തിയതാണ്.
പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്.ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.
നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ട്.കൂടുതല്‍ വിശദമായി കാര്യങ്ങള്‍ വീഡിയോയില്‍ പറയുന്നുണ്ട്..(വീഡിയോ ആദ്യാവസാനം നിങ്ങള്‍ കാണണം.
എങ്കിലേ പുതിയ തിരക്കഥകള്‍ക്കുള്ള ത്രെഡ് കിട്ടൂ.)പൗഡര്‍ കുട്ടപ്പന്മാര്ക്കും വീക്ഷണം പത്രത്തിനും ചില വാലാട്ടി മാധ്യമങ്ങള്‍ക്കുമുള്ള ചായയും വടയും കൃത്യമായി തരുന്നുണ്ട്..
എല്ലാവരും അവിടൊക്കെ തന്നെ കാണണം.
എന്നാല്‍ ശരി..
വര്‍മ്മസാറിനോട് പറഞ്ഞതേ
നിങ്ങളോടും പറയാനുള്ളൂ..
പ്രതികരിക്കാൻ ഇവിടെ എഴുതുക