കോട്ടയം: യുഡിഎഫിലേക്ക് ചേക്കേറിയ മാണി സി കാപ്പനെതിരെ വീണ്ടും ആക്ഷേപവുമായി മന്ത്രി എംഎം മണി. സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിന് മുന്‍പ് തന്നെ മാണി സി കാപ്പന് ഇടതുപക്ഷത്തുനിന്നും അകന്നെന്നും പാര്‍ട്ടി ഗൗരവമായി കണ്ട് കൂടെനിന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന് ജയിച്ചതെന്നും മണി പറഞ്ഞു.
മാണി സി കാപ്പന് ചില ചലച്ചിത്രങ്ങളില്‍ അഭിനയിച്ചത് ചൂണ്ടിക്കാട്ടിയും മന്ത്രി രൂക്ഷമായി പരിഹാസമുയര്‍ത്തി. തെരഞ്ഞെടുപ്പില്‍ എല്ലാ വര്‍ഷവും മത്സരിക്കുന്ന കാപ്പന് സിനിമയില്‍ നിന്ന് വിളി വന്നാല്‍ മറ്റെല്ലാം മറന്ന് സിനിമക്കാരുടെ പിന്നാലെ പോകുമെന്നും മന്ത്രി പുച്ഛിച്ചു. ജനങ്ങളുടെ കൂടെ നില്ക്കാത്തവര്ക്ക് ജനങ്ങള്‍ വോട്ടുചെയ്യുമോ എന്നും മന്ത്രി ചോദിച്ചു.
മന്ത്രി എംഎം മണിയുടെ വാക്കുകള്‍:
ഇവിടെ സീറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനും മുന്‍പേ, ജോസ് കെ മാണിയ്ക്ക് പാലാ സീറ്റ് കൊടുക്കുമെന്ന് ആരെങ്കിലും പറയുന്നതിനും മുന്‍പ് തന്നെ തുടങ്ങിയതാണ് കാപ്പന്റെ സൂക്കേട്. മാണി സി കാപ്പന് എന്തായാലും പോയി, ആ പോകട്ടെ… കഴിഞ്ഞ തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷമൊന്നും ഇല്ലല്ലോ…
പാലായില്‍ ജയിക്കുന്നത് പാര്‍ട്ടിയ്ക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന് കണ്ട് ഇടതുപക്ഷം ഗൗരവമായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് കാപ്പന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. അതിനുമുന്‍പ് എങ്ങനെയായിരുന്നു. കാപ്പന് എല്ലാ തെരഞ്ഞെടുപ്പിലും നിക്കും. എന്നിട്ട് തോല്‍ക്കും.
വീണ്ടും നിക്കും. വീണ്ടും തോക്കും ഈ യോഗ്യന്‍. അപ്പോള്‍ സിനിമയില്‍ വിളിച്ച് സിനിമാക്കാരന്റെ പുറകേ പോകും. ജനങ്ങളുടെ കൂടെ നില്‍ക്കാത്ത നാറിയ്ക്ക് ഏതേലും നാട്ടുകാര്‍ വോട്ടുചെയ്യുമോ…?
പ്രതികരിക്കാൻ ഇവിടെ എഴുതുക