പാലാ : പാലാ നഗരസഭയില്‍ സിപിഐഎം-കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ തമ്മിലുണ്ടായ കയ്യാങ്കളിയില്‍ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മാണി സി കാപ്പനും.
പാലായില്‍ അടി തുടങ്ങിയിട്ടേയുള്ളൂവെന്ന് രമേശ് ചെന്നിത്തലയും അവര്‍ തമ്മിലടിക്കട്ടെയെന്ന് മാണി സി കാപ്പനും പറഞ്ഞു. ഇന്നലെ ഉച്ചക്കായിരുന്നു പാലാ നഗരസഭയില്‍ സിപി ഐഎം നേതാക്കളും ജോസ് പക്ഷം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവും കയ്യാങ്കളിയും ഉണ്ടായത്.
പാലായില്‍ അടി തുടങ്ങിയിട്ടേയുള്ളു. ഇത് ഞങ്ങള്‍ നേരത്തെ പറഞ്ഞതാണ്. സിപിഐഎമ്മിന്റെ കൂടുതല്‍ അടി കിട്ടാതെ കേരള കോണ്‍ഗ്രസ് സൂക്ഷിക്കണം. സിപിഐഎം-കേരള കോണ്‍ഗ്രസ് തര്‍ക്കമില്ലെങ്കിലും പാലായില്‍ യുഡിഎഫ് വിജയിക്കും.-രമേശ് ചെന്നിത്തല പറഞ്ഞു.
അവര്‍ തമ്മിലടിക്കട്ടെ. മുട്ടനാടുകളുടെ അടിയില്‍ ചോര കുടിക്കാന്‍ ഞാനില്ല മാണി സി കാപ്പന് പ്രതികരിച്ചു.
നഗര സഭാ കൗണ്‍സില്‍ യോഗം ചേര്‍ന്നപ്പോള്‍, നേരത്തെയുണ്ടായിരുന്ന സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം സിപിഐഎമ്മിന്റെ ബിനു പുളിക്കകണ്ടം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതിനെ എതിര്‍ത്ത് കേരള കോണ്‍ഗ്രസിന്റെ ബൈജു കൊല്ലംപറമ്പില്‍ രംഗത്തെത്തുകയായിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.
ആദ്യം ബിനുവിനെ ബൈജു തള്ളിയിട്ടു. പിന്നീട് പിന്നിലൂടെ വന്ന് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ബിനുവും തിരിച്ചടിച്ചു. സംഭവം കയ്യാങ്കളിയിലേക്ക് തിരിഞ്ഞതോടെ ഇരുവിഭാഗത്തെയും കൗണ്‍സിലര്‍മാര്‍ ചേരിതിരിഞ്ഞ് വെല്ലുവിളികളും ഭീഷണികളും ഉയര്‍ത്തി.
ഇതോടെ, കൗണ്‍സില്‍ പിരിച്ചുവിടുകയാണെന്ന് ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക