ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുന്ന സിനിമകളുടെ ഭാഗമാകാനാണ് ഇനിയും തനിക്ക് ആഗ്രഹമെന്ന് പാര്‍വ്വതി തിരുവോത്ത്. തന്റെ ആര്‍ക്കറിയാം എന്ന ചിത്രത്തിന്റെ റിലീസിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാര്‍വ്വതി ഇക്കാര്യം പറഞ്ഞത്.
ആര്‍ക്കറിയാം എന്ന സിനിമ കൈകാര്യം ചെയ്യുന്നത് ഈ കാലഘട്ടത്തിലെ രാഷ്ട്രീയമാണ്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ അത് ഉള്‍ക്കൊണ്ടാണ് ജീവിക്കുന്നതെന്നും പാര്‍വ്വതി അഭിപ്രായപ്പെട്ടു.
തിയറ്ററുകള്‍ തുറന്നതിന് ശേഷം പാര്‍വ്വതിയുടെ മൂന്ന് ചിത്രങ്ങളാണ് റിലീസ് ചെയ്തത്. വളരെ വ്യത്യസ്തമായ മൂന്ന് സിനിമകള്‍ റിലീസ് ചെയ്യാന്‍ കഴിഞ്ഞത് ഒരു കലാകാരി എന്ന നിലയില്‍ ഭാഗ്യമായി കാണുന്നു എന്നും പാര്‍വ്വതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സിനിമകള്‍ ചെയ്തതിന് ശേഷം വരുന്ന ഇടവേളകള്‍ക്ക് കാരണം തനിക്ക് സുരക്ഷിതമെന്ന് തോന്നുന്നവര്ക്കൊപ്പം സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നത് കൊണ്ടാണെന്നും പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു.
പണ്ടത്തെ പോലെ തന്നെ വളരെ ചുരുക്കം സിനിമകളെ തിരഞ്ഞെടുക്കാറുള്ളു. അതില്‍ ഏറ്റവും പ്രധാനം നമുക്ക് സുരക്ഷിതമായൊരു ടീമിനൊപ്പം സിനിമ ചെയ്യുക എന്നതാണ്. പ്രത്യേകിച്ച് സിനിമ ഒരു പൊരുത്തക്കേട് ഉള്ള ടീമിനൊപ്പമാണ് ചെയ്യുന്നതെങ്കില്‍ അത് വല്ലാതെ അഭിനയത്തെ ബാധിക്കും. എന്നെ സംബന്ധിച്ച് സാനുവിനും മഹേഷിനും ഒപ്പം ടേക്ക് ഓഫില്‍ വര്‍ക്ക് ചെയ്തതാണ്. അപ്പൊ എനിക്ക് കഥ വായിച്ചപ്പോ ഷെര്‍ളി എന്ന കഥാപാത്രത്തിനേക്കാളും കൂടുതല്‍ ഈ കഥയുടെ ഭാഗമാവണം എന്നാണ് തോന്നിയത്. പിന്നെ സാനുവിന്റെ നല്ലൊരു സിനിമ ടീമായിരിക്കും എന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല. സിനിമയില്‍ ഒരു ഇടവേള വന്നത് കൊവിഡ് കാരണം ഉണ്ടായതായിരുന്നു. പിന്നെ തിയറ്റര്‍ തുറന്ന ഉടന്‍ തന്നെ എന്റെ മൂന്ന് സിനിമകളാണ് റിലീസ് ചെയ്തത്. അത് എന്നെ സംബന്ധിച്ചെടുത്തോളം ഏതൊരു കലാകാരിക്കും ചിന്തിക്കാവുന്ന വലിയൊരു ഭാഗ്യം തന്നെയാണ്. പിന്നെ ബിജു ചേട്ടനൊപ്പവും ഷറഫുദ്ദീന്റെ ഒപ്പവും അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ കാര്യം തന്നെയാണ്.
ഈ സ്ക്രിപ്പ്റ്റിന്റെ പ്രത്യേകത സിനിമയില്‍ കഥാപാത്രങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുകയാണ് ഈ കാലത്തിലെ രാഷ്ട്രീയം എന്നതാണ്. അവരുടെ പറച്ചിലുകളിലും നിത്യ ജീവിതത്തിലും അതിങ്ങനെ പടര്‍ന്ന് കിടക്കുകയാണ്.
ഞാന്‍ ചെയ്യുന്ന സിനിമകളിലെല്ലാം നല്ലൊരു രാഷ്ട്രീയമുണ്ടാകുമെന്ന പ്രതീക്ഷ ഒരു നല്ല കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. പിന്നെ നമ്മള് ജീവിക്കുന്ന കാലത്തെ മുദ്രക്കുത്തുന്ന രീതിയിലുള്ള സിനിമകളുടെ ഭാഗമാകണം എന്ന് തന്നെയാണ് ഇനിയും എന്റെ ആഗ്രഹം.
ബിജു ചേട്ടനെ സെറ്റില്‍ ഇട്ട്യേരയായാണ് ഞാന്‍ കണ്ടിട്ടുള്ളത്. പ്രമോഷന് സമയത്ത് മാത്രമാണ് അദ്ദേഹത്തെ ഞാന്‍ യദ്ധാര്‍ത്ഥ രൂപത്തില്‍ കാണുന്നത്. പിന്നെ ബിജു മേനോന് എന്ന നടന് ഒരു നല്ല വിദ്യാര്‍ത്ഥിയാണ്.
ഇത്രയധികം അഭിനയ പരിചയമുള്ള വ്യക്തിയാണെങ്കിലും ഷോട്ടുകളില്‍ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വീണ്ടും ടേക്ക് പോകാന്‍ അദ്ദേഹത്തിന് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. എനിക്ക് ഒരു സീന്‍ ശരിയാവാന്‍ ചിലപ്പോള്‍ കുറേ ടേക്ക് പോകേണ്ടി വന്നിട്ടുണ്ട്.
എത്ര പരിചയമുള്ള ടീമാണെങ്കിലും നമുക്ക് ഒരു നാണക്കേട് തോന്നുമല്ലോ. പക്ഷെ ബിജു ചേട്ടന് അങ്ങനെയൊന്നുമില്ല. അത് കാണുമ്പോള്‍ എനിക്ക് അങ്ങനെ നാണക്കേട് തോന്നേണ്ട കാര്യമില്ലെന്ന് ചിന്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക