സീറം ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമുള്ള കോവിഷീൽഡ് വാക്സീന്റെ വില പ്രഖ്യാപിച്ചതോടെ ഫലത്തിൽ ഒരേ ഉൽപന്നത്തിനു മൂന്നു വില. കേന്ദ്ര സർക്കാരിനു 150 രൂപയ്ക്കു വാക്സീൻ ലഭിക്കുമ്പോഴാണ് സംസ്ഥാന സർക്കാരുകൾ ഇരട്ടിയിലധികം വില നൽകേണ്ടിവരുന്നത്. എന്നാൽ, ഇപ്പോഴത്തെ കരാർ അവസാനിക്കുമ്പോൾ കേന്ദ്രവും 400 രൂപ നൽകേണ്ടിവരുമെന്നു സീറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാല പറഞ്ഞു. ഇതു സംബന്ധിച്ച ‘മനോരമയുടെ’ ചോദ്യത്തിന്, കേന്ദ്ര സർക്കാരിനു 150 രൂപയ്ക്കു തന്നെയായിരിക്കും വാക്സീൻ ലഭിക്കുകയെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പ്രതികരിച്ചത്.
മേയ് 1 മുതൽ ആകെ ഉൽപാദനത്തിന്റെ പകുതി കേന്ദ്ര സർക്കാരിനും ബാക്കി സംസ്ഥാന സർക്കാരുകൾക്കും സ്വകാര്യ ആശുപത്രികൾക്കുമായി നൽകാനാണു ധാരണ. ഇതിൽ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കുമുള്ള വാക്സീന്റെ വില നിശ്ചയിക്കാൻ കമ്പനികൾക്കു കേന്ദ്രം അനുമതി കൊടുത്തതിൽ വിമർശനം ശക്തമാണ്.
അതേസമയം, യുഎസിൽ 1500 രൂപയും റഷ്യയിലും ചൈനയിലും 750 രൂപയും വരെയാണു വിലയെന്ന വാദമാണു സീറം ഉന്നയിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയം നോട്ടുനിരോധനം പോലെയാണെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. ഒറ്റ വില വേണമെന്നു കോൺഗ്രസ് പ്രതികരിച്ചു.
18 വയസ്സിനു മുകളിലുള്ളവർക്കായി മേയ് ഒന്നിന് ആരംഭിക്കുന്ന മൂന്നാം ഘട്ടത്തിൽ കമ്പനി നിശ്ചയിക്കുന്ന വിലയ്ക്കുള്ള വാക്സീൻ വാങ്ങേണ്ടി വരും. അല്ലെങ്കിൽ ചെലവു സംസ്ഥാനങ്ങൾ വഹിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക