തിങ്കളാഴ്ച പഞ്ചാബ് കിംഗ്സിനെതിരായി നടന്ന മത്സരത്തില്‍ ഡഗ്ഔട്ടിലിരുന്ന കോഡ് ഭാഷയിലൂടെ കൊല്‍ക്കത്തന്‍ നായകന് ഓയിന്‍ മോര്ഗന് നിര്‍ദേശങ്ങള്‍ നല്കിയ നടപടിയെ വിമര്‍ശിച്ച് വീരേന്ദര്‍ സെവാഗ്. ഇങ്ങനെ ചെയ്യാനാണെങ്കില്‍ മോര്‍ഗന്റെ ആവിശ്യമില്ലെന്നും ആരെയെങ്കിലും ക്യാപ്റ്റനാക്കിയാല്‍ മതിയെന്നും സെവാഗ് പറഞ്ഞു.
‘ഇത്തരം കോഡ് ഭാഷകള്‍ പട്ടാളത്തിലാണ് നമ്മള് കാണാറുള്ളത്. 54 എന്നത് അവരുടെ ടീമിന്റെ പദ്ധതിയുടെ ഭാഗമാണെന്നാണ് കരുതുന്നത്. അതായത് ഒരു പ്രത്യേക സമയത്ത് ആ ബൗളറെക്കൊണ്ട് തന്നെ പന്തെറിയിക്കണം എന്ന് സൂചന നല്കിയതാവാം അത്. ക്യാപ്റ്റനെ സഹായിക്കാമെന്ന ലക്ഷ്യത്തോടെയാവാം ഡഗ്ഔട്ടിലിരുന്ന് പരിശീലകര്‍ അങ്ങനെ ചെയ്തത്.’
‘അതില്‍ തെറ്റായൊന്നും പറയാനാവില്ല. എന്നാല്‍ ക്യാപ്റ്റന്റെ വില നഷ്ടപ്പെടുത്തുന്നു. ക്യാപ്റ്റന്‍ മത്സരത്തില്‍ റോളില്ലാതാവുന്നു. ഇങ്ങനെ ചെയ്യാനാണെങ്കില്‍ മോര്‍ഗന്റെ ആവിശ്യമില്ല. ആരെയെങ്കിലും ക്യാപ്റ്റനാക്കിയാല്‍ മതി. ലോക കപ്പ് നേടിയ നായകനാണവന്‍’ സെവാഗ് പറഞ്ഞു.
മത്സരത്തിനിടെ 54 എന്ന ബോര്‍ഡ് വെച്ചാണ് കെകെആര്‍ പരിശീലക സംഘം മോര്ഗന് എന്തോ സന്ദേശം കൈമാറിയത്. ടീം നേരത്തെ തയ്യാറാക്കിയ പദ്ധതികളുടെ ഭാഗമാണിതെന്ന് വ്യക്തം. തുടര്‍ച്ചയായ തോല്‍വികള്‍ക്കു ശേഷം പഞ്ചാബിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയവുമായാണ് മോര്‍ഗനും സംഘവും തിരിച്ചു കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക