കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂൺ മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് അടുക്കളകളെ ബാധിക്കാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണ പരിപാടി ആവിഷ്കരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ലോക്ഡൗൺ ഘട്ടത്തിലും പിന്നീടും അതെല്ലാ കുടുംബങ്ങൾക്കുമായി വിതരണം ചെയ്തു. 85 ലക്ഷം കുടുംബങ്ങൾ അതിന്റെ ഉപഭോക്താക്കളായെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുളള തുകയും ഭക്ഷ്യ വകുപ്പിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തത്. ഈ മാസവും അത് തുടരുകയാണ്.
എല്ലാ റേഷൻകാർഡ് ഉടമകൾക്കും സൗജന്യ അരിവിതരണം നേരത്തേ ലോക്ഡൗൺ ഘട്ടത്തിൽ നടത്തുകയുണ്ടായി. അഗതി മന്ദിരങ്ങളിലും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ കഴിഞ്ഞു അതിഥി തൊഴിലാളികൾക്ക് അവർക്കാവശ്യമുളള സാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്തത്.
ഇത്തവണയും അവർക്കുളള ഭക്ഷ്യക്കിറ്റ് വിതരണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക