തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം മെയ് 31ന് കേരളത്തിൽ എത്താൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അവരുടെ മോഡൽ അനുമാനങ്ങളിൽ നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആവാനുള്ള സാധ്യതയും പറയുന്നുണ്ട്. വെള്ളിയാഴ്ച പുറത്തിറക്കിയ കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിലാണ് പുതിയ അറിയിപ്പ്.
നാല് മാസം നീണ്ടു നിൽക്കുന്ന തെക്കു പടിഞ്ഞാറൻ കാലവർഷം സാധാരണ ജൂൺ ആദ്യമാണ് കേരളത്തിൽ എത്താറുള്ളത്. പുതിയ കാലാവസ്ഥാ പ്രവചനം പ്രകാരം സാധാരണ കാലവർഷം എത്തുന്ന സമയത്ത് തന്നെ ഈ വർഷവും എത്താനുള്ള സാധ്യതയാണ് കാണുന്നത്.
മെയ് 6ന് കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ രണ്ടാം ഘട്ട പ്രവചനമായ എക്സറ്റൻഡഡ് റേഞ്ച് ഫോർകാസ്റ്റിൽ (ഇആർഎഫ്) കേരളത്തിൽ ജൂൺ ഒന്നിന് കാലവർഷം എത്തുമെന്നായിരുന്നു പ്രവചനം.
കാലാവസ്ഥാ വകുപ്പിന്റെ രണ്ടാം ഘട്ട ലോങ്ങ് റേഞ്ച് ഫോർകാസ്റ്റ് (എൽആർഎഫ്) ഈ മാസം അവസാനത്തോടെ പ്രസിദ്ധീകരിക്കും. അതിൽ ഇന്ത്യയിലെയും കേരളത്തിലെയും ഇത്തവണത്തെ മഴ ലഭ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കും.
കഴിഞ്ഞ മാസം ഒന്നാം ഘട്ട പ്രവചനം കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെ സാധാരണ മഴയോ, സാധാരണയിൽ കൂടിയ മഴയോ ലഭിക്കുമെന്നായിരുന്നു പ്രവചനം. എൽ-നീനോ പ്രതിഭാസം ഇന്ത്യയിൽ മുഴുവൻ മഴക്ക് അനുകൂല സാഹചര്യം ഒരുക്കുമെന്നും കൂടുതൽ മഴ നൽകുമെന്നും കാലാവസ്ഥ വകുപ്പ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക