കട്ടപ്പന: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്കു മരം കട പുഴകി വീണു വീട്ടമ്മ മരിച്ചു. തൊടുപുഴ കാരിക്കോട് പേണ്ടാനത്ത് സൂസന്നാമ്മ(62)യാണു മരിച്ചത്. ഭർത്താവ് സെബാസ്റ്റ്യൻ (70), മകൻ അരുൺ (33) എന്നിവർ പരുക്കുകളോടെ രക്ഷപ്പെട്ടു.
തേക്കടി-മൂന്നാർ സംസ്ഥാനപാതയിൽ പുളിയൻമല അപ്പാപ്പൻപടിക്കു സമീപം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
ഡോക്ടറായ മരുമകളെ ആശുപത്രിയിൽ എത്തിച്ച ശേഷം ഭർത്താവിനും മകനുമൊപ്പം വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു മരം കാറിനു മുകളിലേക്കു വീണത്.
വിദ്യാഭ്യാസ വകുപ്പിൽ നിന്നു വിരമിച്ച ഉദ്യോഗസ്ഥരാണു സെബാസ്റ്റ്യനും സൂസന്നാമ്മയും. മകൻ അരുണിന്റെ വിവാഹം ഒരാഴ്ച മുൻപായിരുന്നു.
മുണ്ടിയെരുമ ഗവ. ആശുപത്രിയിലെ ഡോക്ടർ ബ്ലെസിയാണു ഭാര്യ. വിവാഹ അവധിക്കു ശേഷം ബ്ലെസിയെ ആശുപത്രിയിൽ എത്തിച്ച ശേഷം മടങ്ങുകയായിരുന്നു.
അരുൺ ആണു കാർ ഓടിച്ചിരുന്നത്. സെബാസ്റ്റ്യൻ തൊട്ടടുത്ത സീറ്റിലും സൂസന്നാമ്മ പിന്നിലെ സീറ്റിലുമാണ് ഇരുന്നത്. ഏലത്തോട്ടത്തിൽ നിന്ന മരം ശക്തമായ കാറ്റിൽ കട പുഴകി കാറിനു മുകളിലേക്കു വീഴുകയായിരുന്നു.
സൂസമ്മ ഇരുന്ന ഭാഗത്ത് കാറിന്റെ മുകൾഭാഗം താഴേക്ക് അമർന്നു. ഇവരുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. മുൻസീറ്റിൽ ഇരുന്നവർക്കു കാര്യമായി പരുക്കേറ്റില്ല.
കട്ടപ്പന, നെടുങ്കണ്ടം എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയും കട്ടപ്പന, വണ്ടൻമേട് സ്റ്റേഷനുകളിൽ നിന്നു പൊലീസും എത്തി.
കാറിന്റെ മുകൾഭാഗം പൊളിച്ചാണു മൂവരെയും പുറത്തെത്തിച്ചത്. സൂസന്നാമ്മയുടെ സംസ്കാരം ഇന്ന് 3നു മലങ്കര സെന്റ് ആൻഡ്രൂസ് സിഎസ്ഐ പള്ളിയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക