ഉമ്മന്‍ചാണ്ടിക്ക് തുറന്ന കത്തെഴുതി സംവിധായകന് അനില്‍ തോമസ്. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം നിലവിലെ രാഷ്ട്രീയ സാഹചര്യം ഏറെ വിഷമിപ്പിക്കുന്നതാണ്.
അങ്ങയെ പോലെ ഒരാള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടപ്പോള്‍ കോണ്‍ഗ്രസിലെ ഏറ്റവും ജനകീയ മുഖമായിരുന്ന അങ്ങ് കേവലം ഒരു ഗ്രൂപ്പ് മാനേജരായി തരം താഴ്ന്ന കാഴ്ചയാണ് ഇപ്പോള്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കണം എന്നും അനില്‍ തോമസ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
അനില്‍ തോമസിന്റെ കുറിപ്പ്:
പ്രിയപ്പെട്ട ഉമ്മന്‍ ചാണ്ടി സര്,
അങ്ങയെ ഏറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തു പോന്ന ഞാന്‍ ഒരുപാട് ആലോചനകള്‍ക്ക് ശേഷമാണു ഈ കത്ത് എഴുതുന്നത്, നിലവിലെ രാഷ്ട്രീയ സാഹചര്യം ഏറെ വിഷമിപ്പിക്കുന്നതാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം,
അതിന് പ്രധാന കാരണക്കാരനായ അങ്ങ് ഒരു തരി പോലും മാറാന്‍ ഉദ്ദേശിച്ചിട്ടില്ല എന്ന് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പകല്‍ പോലെ വെളിവാക്കി തരുന്നു. ഈ സമയത്ത് അല്ലെ സര് അങ്ങയേ പോലെ ഒരാള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്, കോണ്‍ഗ്രസിലെ ഏറ്റവും ജനകീയ മുഖമായിരുന്ന അങ്ങ് കേവലം ഒരു ഗ്രൂപ്പ് മാനേജരായി തരം താഴ്ന്ന കാഴ്ചയല്ലേ ഇപ്പോള്‍ ഞങ്ങള്‍ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നെ.
അങ്ങ് ഉള്‍പ്പെടെ 21 എംഎല്‍എമാര്‍ക്ക് കേവലം ഒരു പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയാഞ്ഞിട്ടല്ല, പകരം ഗ്രൂപ്പ് കളിച്ചു അവനവനിസം വളര്‍ത്താന്‍ ഈ പ്രായത്തിലും, സഹ്യചര്യത്തിലും മിനക്കെടുന്നു എന്ന് കാണുമ്പോള്‍ ഒരു മഹത്തായ പാര്‍ട്ടിയെയല്ല മറിച്ചു നിങ്ങള്‍ കുറെ വ്യക്തികളാണ് പ്രധാനം എന്ന് കാണിക്കുകയല്ലേ.
ഈ കാലഘട്ടത്തില്‍ അത് വിലപ്പോകില്ല എന്ന് താങ്കള്‍ ഉള്‍പ്പെടയുള്ളവര്‍ മനസിലാക്കും, സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇപ്പോള്‍ പ്രതികരിക്കാതെ ഇരിക്കുന്നത് ഇപ്പോഴത്തെ സാഹചര്യം കൊണ്ടാണ്, പുറത്തിറങ്ങാന്‍ അവര്‍ക്ക് അവസരം വരുമ്പോള്‍ നിങ്ങള്‍ എല്ലാവരും മനസിലാക്കും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ ശക്തി എന്തെന്ന്.
താങ്കള്‍ ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നാവും, ഈ പാര്‍ട്ടിയുടെ വീഴ്ചയില്‍ അങ്ങ് വഹിച്ച പങ്ക് എന്തെല്ലാമാണ്, ലീഗിന്റെ 5-ആം മന്ത്രിസ്ഥാനം മുതല്‍, കോട്ടയം ജില്ലയില്‍ ഘടകകഷികളെ വളര്‍ത്തി ഈ പാര്‍ട്ടിക് ഉണ്ടാക്കിയിട്ടുള്ള നഷ്ടങ്ങള്‍ എന്തെല്ലാമാണ്, താങ്കളുടെ മണ്ഡലവും, കോട്ടയം, വൈക്കം എന്നീ മണ്ഡലങ്ങള്‍ ഒഴിച്ചാല്‍ നമ്മുടെ ജില്ലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു പോന്ന എത്ര മണ്ഡലങ്ങള്‍ നിങ്ങള്‍ ആര്‍ക്കോ വേണ്ടി അടിയറവ് വെച്ചു.
കോണ്‍ഗ്രസിന്റെ പക്കല്‍ ഉണ്ടായിരുന്ന രാജ്യസഭാ സീറ്റ് മാണിക്ക് കൊടിത്തിട്ട്, ഒരു ജില്ലാപഞ്ചായത് സീറ്റിന്റെ പേരില്‍ അവരെ വെളിയില്‍ ചാടിച്ചത് എന്ത് രാഷ്ട്രീയത്തിന്റെ പേരില്‍ ആണ്,
പറയാനാണേല്‍ ഒരു പാടു പറയാനുണ്ട്. ഞങ്ങള്‍ക്ക് ആവശ്യം നിലവിലെ നേതൃത്വം അപ്പാടെ മാറുക, കെ. സുധാകരന് കെപിസിസി പ്രസിഡന്റും,
വി ഡി സതീശന് പ്രതിപക്ഷ നേതാവും ആകണമെന്നുള്ളത് കാലത്തിന്റെ അനിവാര്യതയാണ്, (ഷാഫി പറമ്പിലിനെ പോലുള്ളവരെ മുന്‍ നിരയിലേക്ക് കൊണ്ട് വരാനുള്ള ധീര്കവീക്ഷണം നിങ്ങള്ക് ഉണ്ടാവില്ല എന്നറിയാം).
ഭാവിയിലേക്ക് നോക്കുന്നത് മനുഷ്യസഹചമാണ്, ഈ മഹാമാരിയെ തോല്‍പ്പിച്ച് മുന്നേറും എന്ന് ഓരോ വ്യക്തയും തീരുമാനിച്ചു് മുന്പോട്ട് പോകുമ്പോള്‍, എല്ലാ സൗഭാഗ്യങ്ങളും തന്ന് സംരക്ഷിച്ച ഈ പാര്‍ട്ടിയെ രക്ഷിച്ചില്ലെങ്കിലും നശിപ്പിക്കാന്‍ മുമ്പില്‍ നിന്നു എന്ന് ചരിത്രത്തില്‍ അങ്ങയുടെ പേര് ഉണ്ടാവരുത്,
ഞാനൊക്കെ അങ്ങേയ്ക്കു നല്കി വന്നിരുന്ന സ്ഥാനം ചവറ്റുകൊട്ടയില്‍ കിടക്കുന്നത് കാണാന്‍ ആഗ്രഹമില്ലാത്ത കൊണ്ട് അപേക്ഷിക്കുകയാണ്,
തെറ്റുകള്‍ തിരിത്തു, സമാന മനസ്കര്‍ ആയ അനേകം ആള്മാരുമായി സംസാരിച്ചപ്പോള്‍ കിട്ടുന്ന ഉത്തരം അങ്ങയേ വെറുത്തു തുടങ്ങി എന്നാണ്.
വെറുക്കപെട്ടവനായി ജന മനസുകളില്‍ സ്ഥാനം പിടിക്കേണ്ട അവസാന നേതാവാണ് അങ്ങ്, അങ്ങേയ്ക്ക് ഒരു തിരുത്തല്‍ ശക്തിയായി ഈ സന്നിഗ്ദ്ധ ഘട്ടത്തില്‍ പ്രവര്‍ത്തിക്കാം. തകരുന്ന ഒരു പാര്‍ട്ടിയെ കൈപിടിച്ച് നടത്താന്‍ ശ്രെമിച്ച, ജനകീയനായ ഒരു നേതാവ് തന്നയാണ് താങ്കള്‍ എന്ന് ചരിത്രം രേഖപ്പെടുത്തട്ടെ.
എന്ന് വിശ്വാസപൂര്‍വം,
അനില്‍ തോമസ്
പൂഞ്ഞാര്‍ പഞ്ചായത്ത്
1-ആം വാര്‍ഡ് വോട്ടര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക