കൊറോണ വൈറസ് അടങ്ങുന്ന അതിസൂക്ഷ്മകണങ്ങൾ വായുവിലൂടെ 10 മീറ്റർ വരെ സഞ്ചരിക്കാമെന്നു മുന്നറിയിപ്പ്. കേന്ദ്രസർക്കാരിന്റെ മുഖ്യശാസ്ത്രോപദേഷ്ടാവ് കെ. വിജയരാഘവൻ സമർപ്പിച്ച കോവിഡ് പ്രതിരോധ മാർഗരേഖയിലാണു പരാമർശം. മുറികൾക്കുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കേണ്ടത് വൈറസിനെ നേരിടുന്നതിൽ അതീവപ്രധാനമാണെന്ന് ഇതിൽ ചൂണ്ടിക്കാട്ടുന്നു.
അടച്ചിട്ട മുറികളിൽ വൈറസ് പെരുകാൻ സാധ്യത കൂടുതലാണ്. ഇതൊഴിവാക്കാൻ വീടുകൾ, ഓഫിസുകൾ, മാളുകൾ, വാഹനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം ജനലുകളും വാതിലുകളുമടച്ച് എയർ കണ്ടീഷനറുകൾ പ്രവർത്തിപ്പിക്കുന്നത് അപകടകരമാണ്. വാതിൽപ്പിടി, സ്വിച്ചുകൾ, മേശ, കസേര, തറ എന്നിവിടങ്ങളിൽ സൂക്ഷ്മകണങ്ങൾ ഏറെനേരം തങ്ങിനിൽക്കാം. ഇവ കൃത്യമായി ശുചീകരിക്കണം.
കോവിഡ് സ്ഥിരീകരിച്ചയാൾ എൻ95 മാസ്ക് ഉപയോഗിക്കണം. സർജിക്കൽ മാസ്ക് ഒറ്റത്തവണത്തേക്ക് ഉള്ളതാണെങ്കിലും ഇരട്ടമാസ്കിന്റെ ഭാഗമായി ഉപയോഗിക്കുമ്പോൾ ഒരു തവണ ഉപയോഗിച്ച് 7 ദിവസം വരെ വെയിലേൽക്കുന്നവിധം സൂക്ഷിച്ചാൽ 5 തവണ വരെ ഉപയോഗിക്കാം. ഗ്രാമ–അർധനഗര പ്രദേശങ്ങളിൽ മേഖല തിരിച്ചുള്ള കോവിഡ് പരിശോധനയും ഐസലേഷനും നടത്തണം. പുതുതായി ഒരു സ്ഥലത്തേക്ക് വരുന്നയാളുടെ കോവിഡ് സാംപിൾ പരിശോധിക്കുന്നതിന് ആശ വർക്കർമാരെ പോലും ഉപയോഗിക്കാം. ഇരട്ട മാസ്കും സാമൂഹിക അകലം ഉൾപ്പെടെ കോവിഡ് നിബന്ധനകളും പാലിച്ചാൽ പുതിയ വൈറസ് വകഭേദങ്ങളിൽ നിന്നുള്ള വെല്ലുവിളി പോലും കുറയ്ക്കാൻ കഴിയുമെന്നു മാർഗരേഖയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക