2020 ലെ മാർച്ച് മാസം. സംഭവം നടക്കുന്നത് ഇന്തോനേഷ്യയിൽ. പനിയും ചുമയുമായി ഒരു രോഗി അവിടുത്തെ ഒരാശുപത്രിയിലെത്തി. പുറമേ മറ്റ് അസുഖങ്ങളൊന്നുമില്ല.
സംസാരിക്കാം, നടക്കാം… അങ്ങനെ എല്ലാം ചെയ്യാം. ശരീരോഷ്മാവും ഹൃദയമിടിപ്പുമെല്ലാം സാധാരണ നിലയിൽ. ഒടുവിൽ ഡോക്ടർമാർ അദ്ദേഹത്തിന്റെ ഓക്സിജൻ ലെവൽ പരിശോധിച്ചു. അവർ ഞെട്ടി. 77 ശതമാനം.
യാതൊരു ലക്ഷണങ്ങളുമില്ലാത്ത, പുറമേ ആരോഗ്യവാനായി കാണപ്പെട്ട ഒരാളിലായിരുന്നു ഇത് സംഭവിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും പിന്നീട് സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇന്ത്യയിലുമുണ്ടായി ഇതുപോലുള്ള കേസുകൾ. ഡോക്ടർമാർ ഈ അവസ്ഥയെ വിളിക്കുന്നത് ‘ഹാപ്പി ഹൈപ്പോക്സിയ’.
കോവിഡ് രണ്ടാം തരംഗത്തിൽ പ്രധാനമായും യുവാക്കളിൽ കണ്ടു വരുന്ന അവസ്ഥയാണ് ‘ഹാപ്പി ഹൈപോക്സിയ’. എന്താണ് ഈ രോഗം, എങ്ങനെ കരുതണം?
വീട്ടിൽ ഒറ്റക്ക് നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ ഇടക്ക് അവരുടെ ഓക്സിജൻ അളവ് പരിശോധിക്കണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. അതിനായി ആറു മിനിറ്റ് നടക്കണമെന്നും ഡോക്ടർമാർ പറയുന്നു.
ഇതിനായി ആദ്യം രോഗി തന്റെ ഓക്സിജൻ അളവ് പരിശോധിക്കുകയും ശേഷം ആറു മിനിറ്റ് മുറിക്കുള്ളിൽ നടക്കുകയും വേണം അതിനു ശേഷം വീണ്ടും ഓക്സിജൻ അളവ് പരിശോധിക്കുകയും വേണം. “ഇത് ദിവസത്തിൽ രണ്ട് മൂന്ന് തവണ വരെയാകാം.
വീട്ടിൽ നീരിക്ഷണത്തിൽ കഴിയുന്ന എല്ലാ രോഗികളും നിർബന്ധമായും ഓക്സിജൻ അളവ് പരിശോധിക്കണം. ഓക്സിജൻ അളവ് കുറവുള്ള ചില വ്യക്തികളിൽ അതിന്റെതായ ബുദ്ധിമുട്ടുകൾ ഒന്നും പ്രകടമാക്കാൻ സാധ്യതയില്ല. ഈ അവസ്ഥയെ ഹാപ്പി ഹൈപോക്സിയ എന്ന് പറയും.” ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് ഡോ. സുരഞ്ജിത് ചാറ്റർജി പറഞ്ഞു.
ഒരു പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് നമുക്ക് ശരീരത്തിലെ ഓക്സിജൻ അളവ് അറിയാനും, കോവിഡ് 19 മൂലമുണ്ടാകുന്ന ഹാപ്പി ഹൈപോക്സിയ തിരിച്ചറിയാനും സാധിക്കും.
ഓരോ ആറു മണിക്കൂറിലും ഓക്സിജൻ അളവ് പരിശോധിക്കാനാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. “ഓക്സിമീറ്ററിൽ ഓക്സിജൻ അളവ് 94ൽ താഴെയാണെങ്കിൽ കമിഴ്ന്ന് കിടക്കുന്നത് അളവ് മെച്ചപ്പെടുത്താൻ സഹായിക്കും” ഇതിനെ “പ്രോണിങ്” എന്ന് പറയും.
ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവരെ പരിചരിക്കുന്ന ഒരു രീതിയാണിത്. പ്രോണിങ് കൊണ്ട് നിങ്ങളുടെ ഓക്സിജൻ അളവ് മെച്ചപ്പെടുന്നില്ലെങ്കിൽ വൈദ്യസഹായം തേടണം. ഡോ ചാറ്റർജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക