തിരുവനന്തപുരം ∙ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം കേരളത്തിലെ ഉന്നത നേതാക്കൾ ഹൈക്കമാൻഡിനു വ്യക്തിപരമായി നൽകിയ റിപ്പോർട്ടിലെ പരാമർശങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു. ഉമ്മൻ ചാണ്ടി സമിതിക്കെതിരെ രമേശ് ചെന്നിത്തലയും ഗ്രൂപ്പുകൾക്കെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ചൂണ്ടിക്കാട്ടിയതായി പുറത്തു വന്ന അഭിപ്രായങ്ങൾ സമ്മിശ്ര പ്രതികരണത്തിനു വഴി തുറന്നു.
തനിക്കു പകരം പ്രതിപക്ഷ നേതാവായി വി.ഡി.സതീശനെ നിയമിച്ച ശേഷം സോണിയയ്ക്ക് ചെന്നിത്തല നൽകിയ വികാരഭരിതമായ കത്തിൽ പല തരത്തിൽ അവഹേളിക്കപ്പട്ടുവെന്നു പരാതിപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ സമിതിയെ വച്ചതും അപമാനകരമായെന്നു കത്തിൽ ചെന്നിത്തല പറഞ്ഞതായാണ് ഒടുവിൽ വന്ന വാർത്ത. എന്നാൽ, ചെന്നിത്തലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഇതു സ്ഥിരീകരിച്ചില്ല.
സമിതി അധ്യക്ഷനായി ഉമ്മൻ ചാണ്ടി വന്നതോടെ മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായെന്നും ഇതു യുഡിഎഫിന് ലഭിക്കാവുന്ന ഭൂരിപക്ഷ വോട്ടുകളെ ബാധിച്ചെന്നും കത്തിൽ ചെന്നിത്തല അഭിപ്രായപ്പെട്ടതായി വാർത്തയുണ്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ചെന്നിത്തലയെ ഉമ്മൻ ചാണ്ടി പിന്തുണച്ചതോടെ ഇരുവരും ഒരുമിച്ചു നിൽക്കുന്ന പ്രതീതിയാണ് ഇപ്പോഴുള്ളത്.
ചെന്നിത്തല അങ്ങനെ എഴുതുമെന്നു കരുതുന്നില്ല എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. തന്റെ നേതൃത്വത്തിലുണ്ടാക്കിയ കമ്മിറ്റിക്കു രാഷ്ട്രീയ പ്രാധാന്യമില്ലെന്നു പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പു നടത്തിപ്പിനു മാത്രമാണ് ആ കമ്മിറ്റി ഉണ്ടാക്കിയത്. പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത് എഐസിസി തീരുമാനമാണ്. അത് എല്ലാവരും അംഗീകരിച്ചു. യുഡിഎഫിൽ ഘടകകക്ഷികൾ അതൃപ്തി അറിയിച്ചാൽ കോൺഗ്രസ് അതു പരിശോധിച്ച് തെറ്റിദ്ധാരണ നീക്കും. സോണിയ ഗാന്ധിക്ക് താൻ കത്തയച്ചാൽ അതു മാധ്യമങ്ങൾ അറിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
തെറ്റിദ്ധാരണ ഒഴിവാക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഫോണിൽ സംസാരിച്ചതായി അറിയുന്നു. ഹൈക്കമാൻഡിനു നൽകിയ റിപ്പോർട്ടിൽ തന്റെ പ്രവർത്തന കാലയളവ് പ്രതിപാദിക്കുന്ന ഭാഗത്ത് ഗ്രൂപ്പുകൾ പ്രവർത്തന സ്വാതന്ത്ര്യം നൽകിയില്ലെന്ന മുല്ലപ്പള്ളിയുടെ പരാമർശം പുറത്തു വന്നത് എ–ഐ വിഭാഗങ്ങൾക്കും രുചിച്ചിട്ടില്ല. ഇതോടെയാണ് പുതുതായി കത്ത് എഴുതിയില്ലെന്നും പരാജയം സംബന്ധിച്ച റിപ്പോർട്ടാണ് നൽകിയതെന്നും മുല്ലപ്പള്ളി വിശദീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക