കണ്ണൂർ: സ്വദേശിനിയായ യുവതി കൊച്ചിയിൽ പീഡനത്തിനിരയായ സംഭവത്തിൽ നടപടി വൈകിയെന്ന ആരോപണത്തിൽ വനിതാ കമ്മീഷന്റെ ഇടപെടൽ. യുവതി പരാതി നൽകി നാല് മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത എറണാകുളം സെൻട്രൽ പൊലീസിന്റെ നടപടിയെ കേരള വനിതാ കമ്മിഷൻ അപലപിച്ചു. ഫെബ്രുവരി 20 മതൽ മാർച്ച് എട്ട് വരെയാണ് യുവതിയെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതീക്രൂരമായി പീഡിപ്പിച്ചു എന്നാണ് പരാതി.
സിഐയെ ഫോണിൽ വിളിച്ച് താക്കീത് നൽകിയ കമ്മിഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു. ബലാത്സംഗം അടക്കമുള്ള വകുപ്പുകൾ ചുമത്തിയെങ്കിലും പ്രതിക്കെതിരെ ഇതുവരേയും പൊലീസ് നടപടി സ്വീകരിച്ചിട്ടല്ലെന്നായിരുന്നു ആക്ഷേപം ഉയർന്നത്.
തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ താത്കാലികമായി സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥർ, തുടരന്വേഷണത്തിന് കോടതി കയറിയിറങ്ങേണ്ടിവരും എന്ന കാരണത്താൽ, ഇത്തരത്തിൽ പ്രമാദമായ കേസുകളിൽ ശ്രദ്ധകൊടുത്തിരുന്നില്ല എന്നൊരു ആക്ഷേപം കമ്മിഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കമ്മീഷൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സ്ത്രീപീഡനവുമായി ബന്ധപ്പെട്ട കാര്യത്തിൽ പ്രതിക്കെതിരായ നടപടിയിൽ ഒരു അമാന്തവും പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നാണ് വനിതാ കമ്മിഷന്റെ അഭിപ്രായം. 376 -ാം വകുപ്പ് പ്രകാരം ബലാൽസംഗക്കുറ്റം ചുമത്തപ്പെട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നത്, ലോക്ക്ഡൗൺ കാലയളവിൽ സ്ത്രീസമൂഹത്തിനിടയിൽ അരക്ഷിതബോധം സൃഷ്ടിക്കാനിടവരും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്ന് കമ്മിഷൻ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക