തിരുവനന്തപുരം: സംസ്ഥാനമാകെയുള്ള അടച്ചുപൂട്ടൽ ദിനങ്ങളിൽ നിന്നും മലയാളികൾ ഇന്ന് മുതൽ പുറത്തേയ്ക്ക്. സംസ്ഥാനത്തെ അതിതീവ്ര വ്യാപന മേഖലകൾ ഒഴികെ മറ്റിടങ്ങളിൽ ലോക്ഡൗണ് അർധരാത്രി അവസാനിച്ചു. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കുകളുടെ അടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതൽ നിയന്ത്രണങ്ങൾ.
എട്ട് ശതമാനത്തിൽ താഴെ ടിപിആർ ഉള്ള എ വിഭാഗത്തിലെ പ്രദേശങ്ങൾ പൂർണ്ണമാകും തുറന്നു. ഇവിടെ യാത്രയ്ക്ക് പാസ് നിർബന്ധമില്ല. എന്നാൽ ആൾകൂട്ടം തടയാൻ പരിശോധനകൾ തുടരും. 8-20 ശതമാനം ടിപിആർ ഉള്ള ബി വിഭാഗത്തിലെ പ്രദേശങ്ങളിൽ യാത്രയ്ക്ക് സത്യാവാങ്മൂലം മതി. കടുത്ത രോഗപ്പകർച്ച ഇപ്പോഴുമുള്ള സി, ഡി കാറ്റഗറി സ്ഥലങ്ങളിൽ ലോക് ഡൗൺ തുടരും. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും ടിപിആർ ബുധനാഴ്ചകളിൽ അവലോകനം ചെയ്യും. ഈ പ്രതിവാര അവലോകനങ്ങളുടെ അടിസ്ഥാനത്തിലാകും പ്രാദേശിക തല നിയന്ത്രണങ്ങളും ഇളവുകളും തീരുമാനിക്കുക.
ജില്ല കടന്നുള്ള യാത്രകൾക്ക് സത്യവാങ്മൂലം ഇനിയും കരുതണം. ബി വിഭാഗത്തിൽ ബാർബർ ഷോപ്പ്, തുണിക്കടകൾ, ജ്വല്ലറികൾ അടക്കമുള്ള മറ്റ് കടകൾക്ക് തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ തുറക്കാം. ടിപിആർ എട്ട് ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളിൽ മാത്രമാണ് ഓട്ടോ – ടാക്സി സർവീസുകൾക്ക് അനുമതിയുള്ളത്. അതിതീവ്ര വ്യാപന മേഖലകളിൽ ഒഴികെ മറ്റിടങ്ങളിൽ ലോട്ടറി വിൽപനയും ഇന്ന് തുടങ്ങും.
കേരളത്തിൽ പന്ത്രണ്ട് തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമാണ് ട്രിപ്പിൾ ലോക്ഡൗൺ ഉള്ളത്. അതായത് ടിപിആർ മുപ്പത് ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകൾ.
കാസർകോട് മധൂർ,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണാണ്. വയനാട് ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. ടിപിആർ ഇരുപതിന് മുകളിലുളള വെങ്ങപ്പളളി, മൂപ്പൈനാട് പഞ്ചായത്തുകളിൽ ലോക്ഡൗൺ ഉണ്ടാകും. മലപ്പുറത്ത് തിരുനാവായ ഗ്രാമപഞ്ചായത്തിൽ മാത്രമാണ് സമ്പൂർണ ലോക്ഡൗൺ. പാലക്കാട് ജില്ലയിൽ നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണായിരിക്കും. തൃശ്ശൂരിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. എന്നാൽ ടിപിആർ ഇരുപതിനും മുപ്പതിനും ഇടയിലുളള പതിനഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണുണ്ടാകും. എറണാകുളത്ത് ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലാണ് സമ്പൂർണ ലോക്ഡൗൺ. സി വിഭാഗത്തിൽപ്പെട്ട പതിനാല് തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും.
ആലപ്പുഴയിലും സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. കുത്തിയതോട്,വീയപുരം എന്നീ പഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും. കോട്ടയം ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. സി വിഭാഗത്തിൽപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും. കൊല്ലം ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. എന്നാൽ സി വിഭാഗത്തിൽപ്പെടുന്ന പത്ത് തദ്ദേശസ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും. തിരുവനന്തപുരം ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണാണ്. കഠിനംകുളം, പോത്തൻകോട്, പനവൂർ, മണമ്പൂർ, അതിയന്നൂർ, കാരോട് എന്നീ പഞ്ചായത്തുകളാണ് പൂർണമായും അടച്ചിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക