നാട്ടിലുള്ള പ്രവാസികളുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്കുള്ള യാത്രാ വിമാന സർവീസ് ജൂലൈ 7ന് പുനഃരാരംഭിക്കുമെന്നു പ്രതീക്ഷിക്കുന്നതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ അറിയിച്ചു. യുഎഇ ഗവ.വകുപ്പുകളിൽ നിന്ന് ഇതിനായുള്ള മാർഗനിർദേശങ്ങൾക്കും അനുമതിക്കുമായി കാത്തിരിക്കുകയാണ്.
വൈകാതെ ഇതുസംബന്ധമായി കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് ഒരു യാത്രക്കാരന്റെ സംശയത്തിനുള്ള മറുപടിയായി എമിറേറ്റ്സ് അധികൃതർ തങ്ങളുടെ ട്വിറ്റർ പേജിലൂടെ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ വിമാന സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന അടിസ്ഥാനരഹിതമായ റിപ്പോർടുകൾ യാത്ര ചെയ്യാനായി കാത്തിരിക്കുന്ന തന്നിൽ ആശയക്കുഴപ്പമുണ്ടാക്കിയതിനാൽ കൃത്യമായ വിവരം ലഭിക്കുമോ എന്നായിരുന്നു നിഖിൽ ജയ് സിംഘാനി എന്ന യാത്രക്കാരൻ ആരാഞ്ഞത്. നോട്ടോമെൻ(നോട്ടീസ് ടു എയർമെൻ) അടിസ്ഥാനമാക്കിയായിട്ടായിരുന്നു ഇൗ റിപ്പോർട്ടുകൾ.
എന്നാൽ, നോട്ടോമെൻ എല്ലാ ദിവസവും പുറത്തിറക്കുന്നതാണെന്ന് അധികൃതർ മറുപടി നൽകിയിരുന്നു. അതേസമയം, എമിറേറ്റ്സിന്റെ വെബ് സൈറ്റിൽ ജൂലൈ 7 മുതലുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. മുംബൈയിൽ നിന്ന് ദുബായിലേയ്ക്ക് വൺവേ എക്കണോമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. എന്നാൽ, എയർ ഇന്ത്യ, എയർ ഇന്ത്യാ എക്സ്പ്രസ്, മറ്റു സ്വകാര്യ വിമാനകമ്പനികൾ എന്നിവ ഇതുവരെ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചിട്ടില്ല.
ജൂലൈ 6 വരെയാണ് നിലവിൽ ഇന്ത്യ–യുഎഇ വിമാന സർവീസ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്. എയർ ഇന്ത്യ അധികൃതരും കഴിഞ്ഞ ദിവസം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇൗ മാസം 23 മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രാ വിലക്ക് യുഎഇ അധികൃതർ കർശന നിബന്ധനകളോടെ നീക്കം ചെയ്തു. ദേശീയ ദുരന്ത നിവാരണ സമിതിയെ ഉദ്ധരിച്ച് ദുബായ് മീഡിയാ ഒാഫീസ് ഇൗ വിവരം ട്വീറ്റ് ചെയ്തിരുന്നു.
വിമാന സർവീസ് ജൂലൈ 7ന് പുനരാരംഭിക്കുമെന്ന പ്രതീക്ഷ കൈവന്നതോടെ അവധിക്കാലം ചെലവഴിക്കാനായി നാട്ടിലെത്തി യാത്രാ വിലക്കിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്നവർ, പുതിയ തൊഴിൽ വീസ, സന്ദർശക വീസ എന്നിവയില് വരാനിരിക്കുന്ന മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ ആഹ്ളാദത്തിലായി. മാസങ്ങളായി മടങ്ങിവരാനാകാത്തതിനാൽ പലരുടെയും യുഎഇയിലെ ജോലി പോലും ആശങ്കയിലാണ്.
ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിലെ സ്ഥിതിവിശേഷം കൂടുതൽ പരിതാപകരമായതിനാൽ യാത്രാ വിലക്ക് പിന്നീട് 10 ദിവസത്തേയ്ക്ക് കൂടി നീട്ടി. അത് മേയ് 14ന് അവസാനിക്കാനിക്കുന്നതിന് മുൻപ് തന്നെ നീട്ടുകയും ചെയ്തു. ഏതായാലും, ഇന്ന് വൈകിട്ടു ദുബായിൽ നടക്കുന്ന ഗവ.വാർത്താ സമ്മേളനത്തിൽ ഇക്കാര്യത്തിലും വ്യക്തതയുണ്ടാകുമെന്നാണു കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക