തിരുവനന്തപുരം: ആയുർവേദ ആചാര്യൻ പി.കെ. വാര്യരുടെ നിര്യാണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം രേഖപ്പെടുത്തി. ആയുർവേദ രംഗത്തെ കുലപതിയെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്. രാജ്യം അദ്ദേഹത്തെ പദ്മശ്രീയും പദ്മഭൂഷണും നൽകി ആദരിച്ചിരുന്നു. ആയുർവേദത്തിന് നൽകിയ സമഗ്ര സംഭാവനകൾക്ക് അദ്ദേഹത്തെ ലോക യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാന ആയുഷ് വകുപ്പ് ആദരിച്ചിരുന്നു. നൂറാം ജന്മദിനത്തോടനുബന്ധിച്ച് ആശംസകൾ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.
വൈദ്യകുലപതിയും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി കെ വാര്യർ ശനിയാഴ്ച ഉച്ചയോടെയാണ് അന്തരിച്ചത്. 100 വയസായിരുന്നു. ജൂൺ എട്ടിനാണ് 100ാം ജന്മദിനം ആഘോഷിച്ചത്. പത്മശ്രീ, പത്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
ആയുർവേദത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മഹാവൈദ്യനായിരുന്നു. കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ: ഡോ. കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ
പ്രതികരിക്കാൻ ഇവിടെ എഴുതുക