അഹമ്മദാബാദ്: ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചതിന് എട്ടുവയസുകാരനെ അച്ഛൻ അടിച്ചുകൊന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ അച്ഛനെതിരെ പൊലീസ് കൊലപാതക കുറ്റം ചുമത്തി കേസെടുത്തു.ഗുജറാത്തിലെ രാജ്ക്കോട്ട് ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം.
പാർപ്പിട സമുച്ചയത്തിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശിയായ സിദ്ധരാജ് ഭുല്ലാണ് പ്രതി. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ കുട്ടി വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണം. ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന വടി ഉപയോഗിച്ച് കഠിനമായി തല്ലുകയായിരുന്നു. തുടർന്ന് ഭിത്തിയിൽ ചേർത്ത് ഇടിപ്പിച്ചതായും പൊലീസ് പറയുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ ആരോഗ്യനില വഷളാവുകയായിരുന്നു. മരണത്തിനുള്ള യഥാർത്ഥ കാരണം വ്യക്തമായിട്ടില്ല.കളിക്കുമ്പോൾ വീണാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നാണ് അച്ഛൻ ആദ്യം മൊഴി നൽകിയത്. എന്നാൽ നിരന്തരം ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക