ദില്ലി: കൊവിഡ് മൂന്നാം തരംഗത്തിൻറെ വക്കിലാണ് ചില സംസ്ഥാനങ്ങളെന്ന് കേന്ദ്രം. രണ്ടാം തരംഗ ഭീഷണി വിട്ടുമാറിയിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഓക്സിജൻ കിട്ടാതെ മരിച്ച കൊവിഡ് രോഗികളുടെ കണക്ക് വർഷകാല സമ്മേളനത്തിന് മുൻപ് കേന്ദ്രം പാർലമെൻറിൽ അവതരിപ്പിച്ചേക്കും.
ഇന്നലെ മുപ്പതിനായിരത്തിൽ താഴെയെത്തിയ കൊവിഡ് രോഗികളുടെ പ്രതിദിന കണക്ക് ഇന്ന് പുറത്ത് വന്നപ്പോൾ 43, 654. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.73 ശതമാനത്തിൽ നിന്ന് 2.51 ശതമാനത്തിലെത്തി. ഒടുവിൽ പുറത്ത് വന്ന പ്രതിദിന കണക്കിൽ അൻപത് ശതമാനവും കേരളത്തിൽ നിന്നാണ്.
ഇരുപത്തി രണ്ടായിരത്തിൽ പരം കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെയാണ് മൂന്നാഴ്ചയായി താഴ്ന്നിരുന്ന പ്രതിദിന കണക്കിൽ വലിയ കുതിപ്പുണ്ടായിരിക്കുന്നത്. ആലപ്പുഴ, പത്തനംതിട്ട കോട്ടയം, മലപ്പുറം, തൃശൂർ വയനാട്, എറണാകുളം ജില്ലകളിലെ രോഗവ്യാപന തീവ്രത കേന്ദ്രത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്.
ഇതൊടൊപ്പം മഹാരാഷ്ട്രയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ ആശങ്ക ജനകമാണ്. ഈ സംസ്ഥാനങ്ങൾ മൂന്നാം തരംഗത്തിൻറെ പിടിയിലായായെന്ന സംശയം കേന്ദ്രം ഈ ഘട്ടത്തിൽ ഉന്നയിക്കുന്നുണ്ട്.
നിയന്ത്രണങ്ങൾ കടുപ്പിക്കണമന്ന നിർദ്ദേശം കേന്ദ്ര സർക്കാർ ആവർത്തിച്ചു. ക്ഷീണിച്ചത് നമ്മൾ മാത്രമാണെന്നും, വൈറസിൻറെ ഊർജ്ജം ചോർന്നിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക