മുംബൈ: അനുരാഗ് കശ്യപിന്റെ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറീസിനെതിരെ നെറ്റ്ഫ്ലിക്സ് ഇന്ത്യയ്ക്ക് പരാതി. ഗർഭം അലസിയതിന് ശേഷം ആ ഭ്രൂണം ഭക്ഷിക്കുന്ന ചിത്രത്തിലെ ദൃശ്യത്തിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പുതിയ ഐ.ടി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
‘ചിത്രത്തിന്റെ കഥക്ക് ഈ സീൻ ആവശ്യമില്ല. നിർമ്മാതാക്കൾ അത്തരമൊരു സീൻ കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഗർഭം അലസിയതിന്റെ ആഘാതത്തിലൂടെ കടന്നുപോകുന്ന സ്ത്രീകൾക്ക് ഒരു മുന്നറിയിപ്പ് നൽകണം’, എന്നാണ് പരാതിയിൽ പറയുന്നത്.
പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് പുതിയ ഐടി നിയമത്തിലെ മാർഗനിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ നെറ്റ്ഫ്ലിക്സിന്റെ പരാതി പരിഹാര ഓഫീസർ രംഗം പരിശോധിക്കുകയാണ്.
പരാതി ലഭിച്ച ഉടൻ തന്നെ അനുരാഗ് കശ്യപ് ഇൻസ്റ്റഗ്രാമിൽ പ്രതികരണവുമായി എത്തിയിരുന്നു. ‘തുടങ്ങിക്കഴിഞ്ഞു… നെറ്റ്ഫ്ലിക്സിൽ ഗോസ്റ്റ് സ്റ്റോറീസിനെതിരെ ഒരു പരാതി ലഭിച്ചു.. ഇത് അവസാനമായിരിക്കും’ എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ചത്. എന്നാൽ പിന്നീട് സ്റ്റോറി പിൻവലിക്കുകയായിരുന്നു.
നാല് ഹൊറർ ചിത്രങ്ങളാണ് ഗോസ്റ്റ് സ്റ്റോറീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനുരാഗ് കശ്യപിനെ കൂടാതെ സോയ അക്തർ, ദിബാകർ ബാനർജി, കരൺ ജോഹർ എന്നിവരുടെ ചിത്രങ്ങളും അതിലുണ്ട്. 2020 ജനുവരി ഒന്നിനാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തത്. ശോഭിത ധൂളിപാലയാണ് ചിത്രത്തിലെ പ്രധാന താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക