തിരുവനന്തപുരം: കര്‍ണാടകയ്ക്കു പിന്നാലെ തമിഴ്നാടും കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഇതോടെ കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ദുര്‍ഘടമാകുകയാണ്.
കോവിഡ് കണക്കുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് അയൽ സംസ്ഥാനങ്ങൾ നടപടി കടുപ്പിച്ചത്. 72 മണിക്കൂറിനിടെയുള്ള ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് ഇരുസംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്യാൻ വേണ്ടത്.
തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവില്‍ വ്യാഴാഴ്ച മുതല്‍ പ്രാബല്യമെന്നാണു പറയുന്നതെങ്കിലും കോയമ്പത്തൂര്‍, തേനി ജില്ലകളില്‍ ഇന്നുമുതല്‍ തന്നെ നിയന്ത്രണമുണ്ടെന്നാണ് അറിയുന്നത്.
എല്ലാ അതിര്‍ത്തി ജില്ലകള്‍ക്കും തമിഴ്നാട് സര്‍ക്കാര്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോയമ്പത്തൂരില്‍ മാത്രം 13 ഇടങ്ങളിലാണു പരിശോധന. വിമാനയാത്രക്കാര്‍ക്കും നിബന്ധനകള്‍ ബാധകമാണ്. മധുര മീനാക്ഷി, പഴനി ക്ഷേത്രങ്ങള്‍ ഭക്തരെ വിലക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക