ഒളിമ്പിക്സിൽ പുരുഷന്മാരുടെ 65 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ ഭജരംഗ് പുനിയക്ക് തോൽവി. സെമിയിൽ അസർബെയ്ജാന്റെ ഹാജി അലിയെവയോടായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി.
റിയോ ഒളിമ്ബിക്സിലെ വെങ്കല മെഡൽ ജേതാവാണ് ഹാജി അലിയെവ. ഇന്ത്യൻ താരത്തെ 5-12 എന്ന സ്കോറിനാണ് അസർബെയ്ജാൻ താരം തോൽപ്പിച്ചത്. സെമിയിൽ തോറ്റ താരത്തിന് ഇനി വെങ്കല മെഡലിനായി മത്സരിക്കാം.
ഇന്നലെ ടോക്യോയിലെ ഗോദയിൽ ഇന്ത്യൻ താരം രവി കുമാർ നടത്തിയ മെഡൽ നേട്ടത്തിൽ പ്രചോദനമുൾക്കൊണ്ട് രാജ്യത്തിനായി ഒരു മെഡൽ കൂടി നേടിയെടുക്കാൻ വേണ്ടിയാണ് ഭജ്രംഗ് ഇറങ്ങിയതെങ്കിലും അസർബെയ്ജാൻ താരം ഉയർത്തിയ വെല്ലുവിളി മറികടക്കാൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല.
നേരത്തെ പ്രീക്വാർട്ടറിലും ക്വാർട്ടറിലും മികച്ച പ്രകടനം കാഴ്ചവെച്ച് സെമിയിലേക്ക് മുന്നേറിയ ഇന്ത്യൻ താരത്തിന് പക്ഷെ സെമിയിൽ കഴിഞ്ഞ ഒളിമ്ബിക്സിലെ വെങ്കല മെഡൽ ജേതാവായ അസർബെയ്ജാൻ താരത്തിനെതിരെ അതേ മികവോടെ പോയിന്റ് നേടാൻ കഴിഞ്ഞില്ല.
സെമിയിൽ ആദ്യ റൗണ്ടിൽ തന്നെ ഭജ്രംഗിനെതിരെ 1-4 എന്ന നിലയിൽ മുന്നിലെത്തിയ അലിയെവ രണ്ടാം റൗണ്ടിൽ കൂടുതൽ ആക്രമണകാരി ആവുന്ന കാഴ്ചയാണ് കണ്ടത്. അലിയെവക്കെതിരെ ഇടക്ക് പോയിന്റ് നേടി ഇന്ത്യൻ താരം തിരിച്ചുവരവിന്റെ സൂചനകൾ നൽകിയെങ്കിലും വീണ്ടും പോയിന്റുകൾ നേടി അസർബെയ്ജാൻ താരം ഇന്ത്യൻ താരത്തിന്റെ വഴിയടക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക