തിരുവനന്തപുരം∙ അഫ്ഗാനിസ്ഥാനിൽനിന്ന് രക്ഷപ്പെടാൻ നോർക്ക വഴി സഹായം തേടിയത് 51 മലയാളികൾ. കൂട്ടത്തിൽ വടക്കേ ഇന്ത്യക്കാരായ കുറച്ചു പേരും സഹായം അഭ്യർഥിച്ചിട്ടുണ്ട്. കാബൂളിലെ ബഹുരാഷ്ട്ര കമ്പനികളിലെ ജീവനക്കാരാണ് എല്ലാവരും. അഫ്ഗാനിലെ മറ്റിടങ്ങളിൽ എത്ര മലയാളികൾ ഉണ്ടെന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളില്ല. സഹായം അഭ്യർഥിച്ചവരെ നാട്ടിലെത്തിക്കാന് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് രാത്രിയും പകലും ഒരുപോലെ പ്രവർത്തിക്കുകയാണ് നോർക്ക സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം.
കഴിഞ്ഞയാഴ്ചയാണ് സഹായം അഭ്യർഥിച്ച് കണ്ണൂർ സ്വദേശിയുടെ ഇമെയിൽ നോർക്കയ്ക്കു ലഭിക്കുന്നത്. നോർക്ക അധികൃതർ ഫോൺ നമ്പരും മറ്റു വിവരങ്ങളും ആരാഞ്ഞു. ഫോൺ നമ്പർ ലഭിച്ചതോടെ ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു. സ്ഥിതി ഗുരുതരമാണെന്നും നിരവധി മലയാളി ഉദ്യോഗസ്ഥർ കുടുങ്ങി കിടക്കുകയാണെന്നും വിവരം ലഭിച്ചു. കാബൂളിലെ മലയാളികൾ പരസ്പരം ബന്ധപ്പെടാൻ വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഇതിലുള്ളവരുടെ പേരും പാസ്പോർട്ടും സ്ഥലമടക്കമുള്ള വിവരങ്ങളും നോർക്ക ശേഖരിച്ച് വിദേശകാര്യ മന്ത്രാലയത്തിനു കൈമാറി.
നോർക്കയെ ബന്ധപ്പെട്ട, അഫ്ഗാനിൽ കുടുങ്ങി കിടക്കുന്ന 51 പേരെയും ഈ ഗ്രൂപ്പിൽ ഉൾപ്പെടുത്തി. നോർക്ക ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഈ ഗ്രൂപ്പിന്റെ ഭാഗമായി. നിർദേശങ്ങളെല്ലാം നൽകുന്നത് ഈ ഗ്രൂപ്പ് വഴിയാണ്. കുടുങ്ങിക്കിടക്കുന്നവരെ 2 മണിക്കൂർ ഇടവേളകളിൽ നോർക്ക ബന്ധപ്പെടുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. അവിടെനിന്നുള്ള നിർദേശങ്ങൾ കൈമാറും. അഫ്ഗാനിലുള്ളവരെ നാട്ടിലെത്തിക്കാൻ രൂപീകരിച്ച അഫ്ഗാൻ സെല്ലാണ് തീരുമാനങ്ങളെടുക്കുന്നത്.
കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ കൂട്ടത്തിൽ 3 വനിതകളുമുണ്ടെന്ന് നോർക്ക അധികൃതർ പറഞ്ഞു. ഇവരെല്ലാം താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയാണ്. കാബൂളിന്റെ പല മേഖലകളിലുള്ളവരെ അക്രമം നടക്കുന്ന തെരുവുകളിലൂടെ വിമാനത്താവളത്തിൽ എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇന്ത്യ ഏറ്റെടുത്തിരിക്കുന്നത്. താമസസ്ഥലം രഹസ്യമായി സൂക്ഷിച്ചാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്. വളരെ ആശങ്കയോടെയാണ് വിളിക്കുന്നവർ സംസാരിക്കുന്നതെന്ന് നോർക്ക അധികൃതർ പറഞ്ഞു.
യുഎസ് അടക്കമുള്ള രാജ്യങ്ങളിലെ വലിയ കമ്പനികൾ അഫ്ഗാനിൽ നിരവധി പദ്ധതികളുടെ കരാറുകൾ ഏറ്റെടുത്തിരുന്നു. ഇതിന്റെ ഭാഗമായി അഫ്ഗാനിലെത്തിയ ഉദ്യോഗസ്ഥരാണ് എല്ലാവരും. താലിബാൻ കാബൂൾ പിടിക്കുന്നത് വൈകുമെന്ന യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം തെറ്റിയതോടെയാണ് രക്ഷാദൗത്യം പ്രശ്നത്തിലായത്. താലിബാൻ അതിവേഗം കാബൂൾ പിടിച്ചതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി. കാബൂളിന്റെ പുറത്ത് കാണ്ടഹാർ അടക്കമുള്ള മേഖലകളിലെ ഇന്ത്യക്കാരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക