കാബൂൾ ∙ താലിബാൻ പിടിമുറുക്കിയ അഫ്ഗാനിസ്ഥാനിൽനിന്നു രക്ഷപ്പെടാൻ പതിനായിരങ്ങൾ കാത്തുനിൽക്കുന്ന കാബൂൾ വിമാനത്താവളത്തിന്റെ കവാടത്തിൽ ചാവേർ പൊട്ടിത്തെറിച്ച് സ്ത്രീകളും കുട്ടികളും അടക്കം 60 പേർ കൊല്ലപ്പെട്ടു. 140 പേർ പരുക്കേറ്റതായും അഫ്ഗാൻ അധികൃതർ പറഞ്ഞു. മരിച്ചവരിൽ 12 യുഎസ് സൈനികരുമുൾപ്പെടുന്നു. ഭീകരസംഘടനയായ ഐഎസ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
വിമാനത്താവളത്തിൽ യുഎസ്, ബ്രിട്ടിഷ് സൈനികർ നിലയുറപ്പിച്ച ആബി ഗേറ്റിലായിരുന്നു ആദ്യ സ്ഫോടനം. വിമാനത്താവളത്തോടു ചേർന്നുള്ള ഹോട്ടലിനു സമീപം രണ്ടാം സ്ഫോടനമുണ്ടായി
ആക്രമണത്തെ താലിബാൻ അപലപിച്ചു. യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്താണ് ആക്രമണമുണ്ടായതെന്നും താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ഭീകരാക്രമണ ഭീഷണിയുണ്ടെന്നും വിമാനത്താവള കവാടങ്ങളിൽനിന്ന് ജനങ്ങൾ അകന്നുനിൽക്കണമെന്നും യുഎസും സഖ്യകക്ഷികളും മുന്നറിയിപ്പു നൽകി മണിക്കൂറുകൾക്കകമാണു സ്ഫോടനം. സുരക്ഷാഭീഷണി കണക്കിലെടുത്ത് ഒട്ടേറെ രാജ്യങ്ങൾ ബുധനാഴ്ച രാത്രിയോടെ ഒഴിപ്പിക്കൽ നിർത്തിയിരുന്നു.താലിബാൻ അധികാരം പിടിച്ചതിനു ശേഷം കഴിഞ്ഞ 11 ദിവസത്തിനിടെ കാബൂളിൽനിന്ന് യുഎസ് സഖ്യസേന 95,700 പേരെ ഒഴിപ്പിച്ചു. വ്യോമമാർഗമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലുകളിലൊന്നാണിത്. കഴിഞ്ഞ ദിവസങ്ങളിൽ ഓരോ 39 മിനിറ്റിലും രക്ഷാ വിമാനങ്ങൾ പറന്നുയർന്നു. സഖ്യസേന രാജ്യം വിടേണ്ട അവസാന തീയതി ഈ മാസം 31 ആണ്. ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിനാളുകൾ ഇപ്പോഴും കാബൂളിൽ കുടുങ്ങിക്കിടക്കുകയാണ്.
കാണ്ടഹാർ വിമാനത്താവളം ഇന്നലെ തുറന്നു. കാബൂൾ വിമാനത്താവളം അടച്ചിടേണ്ടിവന്നാൽ കാണ്ടഹാറിൽനിന്ന് രാജ്യാന്തര സർവീസ് നടത്താമെന്നാണു പ്രതീക്ഷ. വിദേശസഹായങ്ങൾ നിലച്ചതോടെ അഫ്ഗാനിൽ 1.4 കോടി ജനങ്ങൾ പട്ടിണിയുടെ വക്കിലാണെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക