ജിതിന് പത്മനാഭന് എന്ന പുതിയ സംവിധായകനെക്കുറിച്ചും, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് രഘുനാഥ് .
രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ജിതിന് പത്മനാഭനെ ആദ്യം കാണുന്നത് പൊളിച്ചുപോയ പാലാരിവട്ടം പാലം ഇടപ്പള്ളി ഭാഗത്തേക്കുള്ള വഴി അവസാനിക്കുന്നിടത്ത് പത്മനാഭന്റെ ചങ്ങാതികള്‍ കെട്ടിപ്പൊക്കിയ നല്ലൊരു ഹോട്ടലില്‍ വെച്ചാണ്.
സ്വാദിഷ്ടമായ ഊണും മീന്‍ കറിയും, പൊരിച്ചതും പൊരിക്കാത്തതുമായ മറ്റു കൂട്ടുകളും എല്ലാമായൊരു രുചി കേന്ദ്രമായിരുന്നു അത്.
അവിടത്തെ വിളമ്പുകാരില്‍ ഒരാളായിരുന്നു ജിതിനായ പത്മനാഭന്. വല്ലപ്പോഴും വന്നേ വിളമ്പൂ. ഹോട്ടലിന്റെ പേര് ആഹാര്‍. ഇപ്പോള്‍ ആഹാര്‍ അവിടെ ഇല്ല. ആ പാലവും പൊളിച്ചു പണിതു. കൊറോണയും ലോക്ക്ഡൗണും വന്നു. ആ ഭാഗമേ മാറി. ജിതിനും മാറി. പത്മനാഭനും മാറി.
സാമ്പാറും ചോറും വിളമ്പുന്നതിനിടയിലാണ് ജിതിന് വെറും പത്മനാഭനല്ലെന്നും സിനിമയിലെ പണിയൊന്നും ഇല്ലാത്തൊരു സഹസംവിധായകനാണെന്നും അറിയുന്നത്. വീറ്റ് പൊറോട്ട അട്ടിക്കു വെച്ചപോലെ മനസ്സില്‍ സിനിമ അട്ടിക്കട്ടിക്ക് വെച്ച പത്മനാഭനോട് എന്തോ ഒരിഷ്ടം തോന്നിയിരുന്നു.
ഒരു വാത്സല്ല്യം. ഒരു കൗതുകം. ഒരിക്കല്‍പോലും ഒരു സിനിമയില്‍ ചേര്‍ക്കുമോ എന്നു ചോദിച്ചില്ല. ഇടക്കിടെ കാണുന്ന പത്മനാഭനെ പെട്ടെന്ന് കുറെകാലം കാണാതാവും. നാട്ടിലേക്ക് പോയി അഛനേം അമ്മേം കെട്ടിപ്പിടിച്ചു കിടക്കലായിരുന്നു പണിയെന്ന് പിന്നീടറിഞ്ഞു.
ചില നേരം കാണുമ്പോള്‍ ചിരിയില്‍ പൊതിഞ്ഞ സങ്കടം കണ്ണില്‍ നിറച്ച് പത്മനാഭന് ജിതിനായി നോക്കുന്നൊരു നോട്ടമുണ്ട്. വാക്കുകളുടെ ഇരുവശവും പ്രതീക്ഷയുടെ പശ തേച്ചുള്ളൊരു സംസാരമുണ്ട്.
പോയ കാലങ്ങളില്‍ പലപ്പോഴും ഞാന്‍ എന്നോട് തന്നെ സംസാരിക്കാറ് അങ്ങിനായിരുന്നു. അതുകൊണ്ടാവും പത്മനാഭനു മുന്നില്‍ ജിതിനായി മാറാതെ ഞാനും കുലുക്കമില്ലാതെ നിന്നത്.
പിന്നീടാണ് അത്ഭുതം സംഭവിച്ചത്. ഒരു ദിവസം പത്മനാഭന്റെ ചങ്ങാതി അജ്മല്‍ സംവിധാനം ചെയ്യുന്ന സേതു എന്ന സിനിമയില്‍ എന്നെ വിളിച്ചു നിര്‍ത്തി ളോഹ ധരിപ്പിച്ച് ജിതിന് ക്യാമറക്കു മുന്നില്‍ നിര്‍ത്തി.
സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് എനിക്കേറ്റവും പ്രയപ്പെട്ട വിശിഷ്ട അദ്ധ്യാപകന് ശ്രീ അബ്രഹാം ഫാദറെപോലെ എന്നെ ഒരച്ചനാക്കി. ജിതിന് പത്മനാഭന് ആ സിനിമയുടെ അസോസിയേറ്റ് സംവിധായകന് ആയിരുന്നു. ഒരു പണി കിട്ടിയ സന്തോഷം മുഖം നിറയെ. ആനന്ദം തോന്നിയ നിമിഷം.
എറണാകുളത്തെ പള്ളിമുറ്റത്ത് അച്ചനായി നില്‍ക്കേ അരികിലേക്ക് വന്ന് ഒരു കടലാസ് കാണിച്ച് എന്തെങ്കിലും സഹായം ചെയ്യുമോ എന്നു ചോദിച്ച സ്ത്രീയോട്, അരികില്‍ നിന്ന ആരോ ഞാനച്ചനല്ലെന്ന് പറഞ്ഞു. ആ സ്ത്രീ അയാളെ ഉച്ചത്തില്‍ ദേഷ്യപ്പെട്ടു.
”അച്ചനല്ലേ..? പിന്നെ ഇതമ്മയാണോ..?”
സത്യമല്ലേ അവര്‍ ചോദിച്ചത്.കീശയില്‍ ഒന്നുമില്ലാത്ത അച്ചനായ ഞാന്‍ ജിതിനെ വിളിച്ച് അവര്‍ക്ക് സഹായം നല്കാന് പറഞ്ഞു.
അവര്‍ അടുത്ത ദിവസവും വന്നു കാണും. ശരിയായ അച്ചനെ കണ്ടുകാണും. വീണ്ടും സഹായം ചോദിച്ചു കാണും. സഹായിച്ചിട്ടില്ലെങ്കില്‍ അച്ചന് കുടുങ്ങിക്കാണും. ഉറപ്പ്.
ഇത്രയും എഴുതാന്‍ കാരണക്കാരന്‍ ജിതിന് പത്മനാഭന് തന്നെയാണ്. ജിതിന് സ്വതന്ത്ര സംവിധായകാനായി മാറിയ ”ശലമോന്” എന്ന സിനിമയുടെ ചിത്രീകരണം ഇന്നലെയോടെ തീര്‍ന്ന വാര്‍ത്ത കണ്ടു. എല്ലാവരും മനസ്സും ശരീരവും പൂട്ടിക്കിടക്കുന്ന ഈ കാലത്ത് ജിതിന് ചിത്രീകരണം ആരംഭിച്ചപ്പോള്‍ ഇടക്കെങ്ങാനും വെച്ച് നിന്നുപോകുമോ എന്ന് ഞാനും ഭയപ്പെട്ടിരുന്നു.
എന്തോ അത് പൂര്‍ത്തിയായി. റോക്കറ്റ് ഉണ്ടാക്കുന്നതാണ് കഠിനം. തീ കൊടുത്ത് വിടുന്നത് ഏതാണ്ട് എളുപ്പമാണ്. മൂട്ടില് കത്തിച്ചാ മതി. ജിതിന് പത്മനാഭനും അവന്റെ ശലമോനും മൂട്ടില് തീയുമായി വന്ന് ഉയരത്തിലുയരത്തിലങ്ങ് പറക്കട്ടെ. അപ്പോഴേക്കും ചിത്രശാലകളെല്ലാം തുറന്ന് ആളുകളും ഭയമില്ലാതെ ഒഴുകിത്തുടങ്ങട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക