സ്കൂളുകളിൽ ഇനി മുതൽ ശനിയാഴ്ചയും പ്രവൃത്തി ദിവസം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. എല്ലാ ദിവസവും ഉച്ചവരെയായിരിക്കും ഇനി ക്ലാസുകൾ.
എൽപി ക്ലാസുകളിൽ ഒരു ബെഞ്ചിൽ രണ്ടുകുട്ടികളെ വീതമായിരിക്കും ഇരുത്താൻ അനുവദിക്കുകയെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
തയ്യാറാക്കിയ മാർഗരേഖയനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചഭക്ഷണം തയ്യാറാക്കി ഓരോ സ്കൂളിന്റെയും സാഹചര്യമനുസരിച്ച് വിതരണം ചെയ്യും. ഇതിനായി പി.ടി.എ.യുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ട്രേഡ് യൂണിയനുകളുടെയും സംയുക്ത യോഗം വിളിച്ചുചേർക്കും.
ആയിരം കുട്ടികളിൽ കൂടുതലുള്ള സ്കൂളിൽ 25 ശതമാനം പേർ ഒരു ദിവസം സ്കൂളിൽ വന്നാൽ മതി. ഓരോ ബാച്ചും തുടർച്ചയായ മൂന്നുദിവസം എന്ന രീതിയിലാണ് ക്രമീകരണം. അധ്യാപകർക്കും അനധ്യാപകർക്കും വാക്സിനേഷൻ ഉറപ്പുവരുത്തും.
സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്കൂളുകളിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെങ്കിൽ വിദ്യാർത്ഥികളെ തൊട്ടടുത്ത സ്കൂളുകളിലേക്ക് മാറ്റാനുള്ള നടപടിയുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക