കാസര്‍കോട്: കോവിഡില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടും മംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർദ്ധനവ് .കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ, വരുമാനത്തിലും കാര്യമായ മാറ്റമുണ്ട്. പ്രതിദിന വരുമാനം ഒമ്ബത് ലക്ഷം വരെ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.
കേരളത്തില്‍ കോവിഡ് കേസുകള്‍ കൂടിയ സാഹചര്യത്തിലാണ് കര്‍ണാടക നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ട് ഡോസ് വാക്സിന് എടുത്താല്‍ പോലും 72 മണിക്കൂറിനകം എടുത്ത ആര്.ടി.പി.സി.ആര് നെഗറ്റിവ് റിപ്പോര്‍ട്ടാണ് അതിര്‍ത്തി കടക്കാന്‍ നിര്‍ദേശിച്ച പ്രധാന നിബന്ധന. ആദ്യഘട്ടത്തില്‍ നിര്‍ദേശം കടുപ്പിച്ചെങ്കിലും ഇപ്പോള്‍ വലിയ പ്രയാസമില്ല അതിര്‍ത്തി കടക്കാന്‍. എങ്കിലും നിയന്ത്രണം പിന്‍വലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുക്കമല്ലെന്നാണ് സൂചന.
കാസര്‍കോട് ഡിപ്പോയില്‍നിന്ന് 60ഓളം ബസുകളാണ് തലപ്പാടി വരെ പോകുന്നത്. തലപ്പാടിയില്‍ ഇറങ്ങുന്ന യാത്രക്കാര്‍ അതിര്‍ത്തി കടന്ന് കര്‍ണാടക ബസില്‍ കയറുകയാണ് പതിവ്. നേരിട്ട് മംഗളൂരുവില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ലെങ്കിലും യാത്രക്കാരുടെ എണ്ണത്തില്‍ കുറവില്ലെന്ന് കെ.എസ്.ആര്.ടി.സി അധികൃതര്‍ പറഞ്ഞു. എട്ടു മുതല്‍ ഒമ്ബത് ലക്ഷം വരെയാണ് വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക