തിരുവനന്തപുരം: കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകർക്കും ജീവനക്കാർക്കും ആഴ്ച തോറും ആർടിപിസിആർ പരിശോധന നിർബന്ധമാക്കുന്നത് സംബന്ധിച്ച ഉത്തരവ് ഇന്നിറക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കുന്നത്.
ഉത്തരവിൽ സ്വന്തം ചെലവിൽ പരിശോധന നടത്തി ഫലം ഹാജരാക്കുക, രോഗങ്ങൾ, അലർജി തുടങ്ങിയ പ്രശ്നങ്ങൾ കാരണം വാക്സിൻ എടുക്കാത്തവർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കുക എന്നീ നിബന്ധനകൾ ഉണ്ടാകും.
സർക്കാറിന്റെ നിലപാടുകൾ എല്ലാവർക്കും ബാധകമാണ് അതനുസരിക്കാത്തവർ അച്ചടക്കലംഘനം നടത്തുന്നതായി കാണേണ്ടി വരുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് 1707 അധ്യാപകരാണ് ഇതുവരെയും വാക്സിൻ സ്വീകരിക്കാത്തത്. ഇവരിൽ 1066 പേർ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ അധ്യാപകരാണെന്ന് വിദ്യാഭ്യാസ മന്ത്രി ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. കൂടാതെ 189 അനാധ്യാപകരും വാക്സിൻ എടുത്തിട്ടില്ല. അധ്യാപകർ വാക്സീൻ എടുക്കാത്തതു പൊതുസമൂഹത്തിൽ വൻ ചർച്ചയാകുന്നുണ്ട്. ഇവർക്കെതിരെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനം അതുകൊണ്ട് തന്നെ രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുക്കുന്നു വെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക