തലശ്ശേരി : കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ബളാൽ പാത്തിക്കരയിലെ കർഷകൻ ജോയി കൊച്ചുമറ്റത്തിലിന് മലയോരത്തിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
അതിനിടെ അന്നത്തെ സംഭവത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല സുഹൃത്ത് ഷിജുവിന്. ഇക്കഴിഞ്ഞ നവംബർ 1ന് കാട്ടുപന്നിയുടെ കുത്തേറ്റു ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജോയി ബുധനാഴ്ച പുലർച്ചെയാണു മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടരയോടെ മൃതദേഹം പാത്തിക്കരയിലെ വീട്ടിലെത്തിച്ചു. അന്തിമോപചാരമർപ്പിക്കാൻ ഒട്ടേറെപ്പേരെത്തി.
‘രണ്ടാമതു വെടിവച്ചതു കൊണ്ടതും പന്നി ജോയിയെ ഇടിച്ച് ആകാശത്തേക്ക് എറിഞ്ഞതുമെല്ലാം രണ്ടു സെക്കന്ഡിൽ കഴിഞ്ഞു’. ബളാലിലെ കർഷകനായ ഷിജുവിനു മറക്കാൻ കഴിയില്ല ആ ദിവസം.
ബളാൽ അത്തിക്കടവിലെ പൈങ്ങോട്ട് ഷിജുവിന്റെ വീടിനു സമീപമെത്തിയ പന്നിയെ വെടിവച്ചു കൊല്ലാനുള്ള ശ്രമത്തിലാണു ജോയിക്കു പരുക്കേറ്റതും പിന്നീടു മരിച്ചതും. കർഷകനായ ഷിജു അന്നത്തെ സംഭവങ്ങൾ പങ്കുവച്ചു.
‘നവംബർ 1ന് പുലർച്ചെ 4ന് വളർത്തു നായയുടെ നിർത്താതെയുള്ള ബഹളം കേട്ടാണ് ഉണർന്നത്. പന്നി വരുന്നത് പതിവാണ്. നായ കുരച്ചാലും പന്നി മാറില്ല. ആദ്യം പുറത്തിറങ്ങിയില്ല.
നാടൻ പട്ടിയാണ്. അതിനെ തുറന്നു വിട്ടിരിക്കുകയാണ്. ഒരു മണിക്കൂറോളമായിട്ടും ബഹളം കുറഞ്ഞില്ല. ഇതോടെ ഞാൻ പുറത്തിറങ്ങി. വലിയൊരു കാട്ടുപന്നി പട്ടിയെ ഓടിച്ച് മുറ്റത്തു നിൽക്കുന്നു. ഞാൻ പെട്ടെന്നു തന്നെ കതകടച്ചു.
ജോയിച്ചേട്ടനുമായി 37 വർഷത്തെ പരിചയമുണ്ട്. കരാട്ടെ ക്ലാസിലെ എന്റെ ഗുരുവാണ് അദ്ദേഹം. തോക്കിന്റെ ലൈസൻസും പന്നിയെ കൊല്ലാനുള്ള അനുമതിയും ഉണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞത് ഞാനോർത്തു.
അങ്ങനെ അദ്ദേഹത്തെ ഫോൺ വിളിച്ചു. പന്നി മുറ്റത്തു നിന്നു മാറുന്നില്ലെന്ന കാര്യം അറിയിച്ചു. അദ്ദേഹം അരമണിക്കൂറിനുള്ളിലെത്തി. ജീപ്പിലാണു വന്നത്.
വണ്ടിയുടെ ശബ്ദവും വെളിച്ചവും കാരണം പന്നി അടുത്തുള്ള പശുത്തൊഴുത്തിനു പിന്നിലേക്കു മാറി. കൂടിന്റെ ഒരു ഭാഗത്തിരുന്ന് ജോയ് ആദ്യ വെടിവച്ചു. അതു കൊണ്ടതോടെ പന്നി കുറച്ചു പിന്നോട്ടു പോയെങ്കിലും പിന്നീട് അവിടെത്തന്നെ നിന്നു.
ഈ സമയം ഞാൻ നായയെ വിളിച്ചു കൂട്ടിൽ കയറ്റി. ലൈറ്റ് തെളിച്ചു നോക്കിയപ്പോൾ പന്നിയെ നമുക്കു കാണാമായിരുന്നു. രാവിലെ 5.45 ആയതിനാൽ നേരിയ വെളിച്ചമുണ്ടായിരുന്നു.
രണ്ടാമതും തോക്കിൽ തിര നിറച്ച് ജോയി മുന്നോട്ടു ചെന്നു. നടന്നു തുടങ്ങിയപ്പോൾ തന്നെ പന്നി ഓടിയെത്തി. വെടിവച്ചതും ജോയിയെ ഇടിച്ച് കറക്കിയെറിഞ്ഞതും ഒന്നിച്ചായിരുന്നു. ഒന്നെറിഞ്ഞു.. രണ്ടെറിഞ്ഞു.
ഞാൻ ശബ്ദമുണ്ടാക്കി അകറ്റാൻ ശ്രമിച്ചു. നിലത്തു വീണ ജോയിയെ പന്നി അടുത്തുള്ള കമുകിനോടു ചേർത്ത് പല തവണ ഇടിച്ചു. വലിയ കമുകായിരുന്നു. വീണപ്പോൾ കമിഴ്ന്നാണു വീണത്. ജോയി കരഞ്ഞപ്പോളൊക്കെ നിസഹായരായി കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു.
അപ്പോളേക്ക് പന്നിയുടെ മൂക്കിൽ നിന്നൊക്കെ ചോര വന്നു തുടങ്ങി. ഒരു 10 മീറ്ററോളം മാറി അവിടെത്തന്നെ കിടന്നു ചത്തു. വെടിവച്ച ശബ്ദമൊക്കെ കേട്ട് ആളുകളൊക്കെ കൂടിയിരുന്നു. ജോയിയെ ഉടനെ ആശുപത്രിയിലേക്കു മാറ്റി.
മംഗളൂരുവിലായിരുന്നു പിന്നീട് ചികിത്സ. മംഗളൂരുവിൽ 3 തവണ ഞാൻ കാണാൻ പോയിരുന്നു. ഓരോ തവണയും ആരോഗ്യം മോശമായി വരികയായിരുന്നു. എല്ലാവർക്കും വേണ്ടപ്പെട്ടയാളായിരുന്നു ജോയ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക