ക്രിസ്മസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ബോസിൽ ജോസഫ് ചിത്രമാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം വിജയകരമായി ഒടിടിയിൽ പ്രദർശനം തുടരുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മിന്നൽ മുരളിയിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് പി ബാലചന്ദ്രൻ അവതരിപ്പിച്ചത്. എന്നാൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് മുന്നേ അദ്ദേഹം നമ്മെ വിട്ടുപോയി. നടൻ ഹരീഷ് പേരടിയാണ്(Hareesh Peradi) അദ്ദേഹത്തിനായി സിനിമയിൽ ശബ്ദം നൽകിയത്. ഇപ്പോഴിതാ ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹരീഷ് പേരടി.
തന്നോടൊപ്പം നിരവധി നാടകങ്ങളിലും സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ശബ്ദം നൽകാനായി ബേസിൽ ജോസഫ് വിളിച്ചപ്പോൾ അതൊരു ഗുരുദക്ഷിണ പോലെയാണ് തോന്നിയതെന്ന് ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ വാക്കുകൾ
എന്റെ നാടക രാത്രികളിൽ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..മിന്നൽ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാൻ വേണ്ടി ബേസിൽ എന്നെ വിളിച്ചപ്പോൾ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി.
നെറ്റ്ഫ്ലിക്സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേൽപ്പായിരുന്നു ആദ്യം മുതൽ ‘മിന്നൽ മുരളി’ക്ക് ലഭിച്ചുകൊണ്ടിരുന്നത്. 24ന് ഉച്ചയ്ക്ക് 1.30നായിരുന്നു റിലീസ്. ‘ഗോദ’ എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകൻ ബേസിൽ ജോസഫും ഒന്നിക്കുന്ന സിനിമയാണ് മിന്നൽ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
അതേസമയം, നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റിൽ ഒന്നാമതാണ് ‘മിന്നൽ മുരളി’യുടെ സ്ഥാനം. ഹോളിവുഡ് സീരീസുകളെയും, മറ്റു സിനിമകളെയും മറികടന്നുകൊണ്ടാണ് മിന്നൽ മുരളി ഒന്നാമതെത്തി നിൽക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക