കഴിഞ്ഞ ഒരു വർഷത്തിനിടെ 11 തവണ കോവിഡ് -19 വാക്സിൻ എടുത്ത ബിഹാറിലെ 84 കാരൻ അറസ്റ്റിലാകാനൊരുങ്ങുന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിനയ് കൃഷ്ണ പ്രസാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഹാറിലെ മധേപുര ജില്ലക്കാരനായ ബ്രഹ്മദേവ് മണ്ഡലിനെതിരെ പുറൈനി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 188 (പൊതുപ്രവർത്തകൻ യഥാവിധി പ്രഖ്യാപിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്), 419 (വ്യക്തിപരമായ വഞ്ചന), 420 (വഞ്ചന) എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു, ഇവയെല്ലാം ജാമ്യമില്ലാ വകുപ്പുകളാണ്.
എന്നാൽ, പ്രായാധിക്യം ചൂണ്ടിക്കാട്ടി ബ്രഹ്മദേവ് മണ്ഡലിന് ജാമ്യം ലഭിക്കാനാണ് സാധ്യത. പന്ത്രണ്ടാം തവണയും കോവിഡ് വാക്സിൻ ജബ് എടുക്കാൻ ശ്രമിക്കുന്നതിനിടെ ആരോഗ്യ പ്രവർത്തകർ ഇദ്ദേഹത്തെ പിടികൂടുകയായിരുന്നു.
ബ്രഹ്മദേവ് മണ്ഡലിനെ പിടികൂടിയതിന് ശേഷം, പ്രാഥമിക അന്വേഷണത്തിലും ഇയാൾ നടത്തിയ കുറ്റസമ്മതത്തിലും ആധാർ കാർഡോ വോട്ടർ ഐഡന്റിറ്റി കാർഡോ ഉപയോഗിച്ച് 11 തവണ വാക്സിൻ എടുത്തതായി കണ്ടെത്തി.
11 തവണ കുത്തിവയ്പ് എടുത്തതോടെ താൻ ചില ഗുരുതരമായ രോഗങ്ങളിൽ നിന്ന് മുക്തി നേടിയതായി അദ്ദേഹം അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക