കൊച്ചി: കൊച്ചിയിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്ന സംഭവത്തിൽ പ്രതി ബിനോയി കുഞ്ഞിനെ കൊല്ലുമെന്ന് കരുതിയില്ലെന്ന് മുത്തശ്ശി സിപ്സി പ്രതികരിച്ചു. നേരത്തെയും കുട്ടികളെ ബിനോയിക്കൊപ്പം നിർത്തിയിട്ടുണ്ട്.
തന്റെ വണ്ടി ബിനോയി പണയം വച്ചതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. ഇതിന്റെ ദേഷ്യത്തിനാകും കുഞ്ഞിനെ കൊന്നതെന്നാണ് കരുതുന്നത്.
പാല് തലയിൽ കേറിയെന്നാണ് ബിനോയി വിളിക്കുമ്പോൾ പറഞ്ഞത്, വെള്ളത്തിൽ മുക്കിക്കൊന്നതാണെന്നറിഞ്ഞത് സ്റ്റേഷനിൽ നിന്ന് പറഞ്ഞപ്പോൾ മാത്രമാണെന്നും കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശ്ശി സിപ്സി പറയുന്നു.
എന്നാല്‍ കുട്ടിയുടെ പിതൃത്വത്തെച്ചൊല്ലിയുളള തർക്കത്തിന് പിന്നാലെ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് കേസില്‍ അറസ്റ്റിലായ ജോൺ ബിനോയി ഡിക്രൂസ് പറയുന്നത്.
കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞാണ് തിങ്കളാഴ്ച്ച അര്‍ധരാത്രി മുത്തശ്ശി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടം പരിശോധനയിലാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.
ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. സിപ്സിയുടെ മകന്റെ മക്കളാണ് കൂടെയുണ്ടായിരുന്നത്.
കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക