സിബിഐയുടെ ആറാം പതിപ്പിനെപ്പറ്റി ആലോചനയുണ്ടെന്നും അതിൽ വിക്രമായി ജഗതി ശ്രീകുമാറുണ്ടാകുമെന്നും സംവിധായകൻ കെ മധു. സിബിഐ അഞ്ചാം പതിപ്പിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം പേയാടുള്ള ജഗതി ശ്രീകുമാറിന്റെ വസതിയിലെത്തിയ കെ മധു കേക്ക്മുറിച്ച് അദ്ദേഹത്തിന് നൽകി.
സിനിമ കാണാൻ തീയറ്ററിലേക്ക് പോകുന്നില്ലേയെന്ന ചോദ്യത്തിന് പോകുമെന്ന് തലകുലുക്കി ജഗതി ശ്രീകുമാർ മറുപടി നൽകി. അമ്പിളിച്ചേട്ടൻ മലയാള സിനിമയിലെ നിറസാനിധ്യമായി മാറുമെന്ന് കെ മധു പറഞ്ഞു. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലെത്തിയതിന്റെ ആഹ്ലാദം ജഗതി ശ്രീകുമാറിന്റെ മുഖത്തും പ്രകടമായിരുന്നു.
മമ്മൂട്ടി നായകനായെത്തിയ സിബിഐ പരമ്പരയിലെ അഞ്ചാം സിനിമയായ സിബിഐ 5 ദി ബ്രെയിൻ മെയ് ഒന്നിനാണ് റിലീസായത്. പല സിനിമകൾക്കും രണ്ടാം ഭാഗവും മൂന്നാം ഭാഗവും നാലാം ഭാഗവും വന്നിട്ടുണ്ട്. എന്നാൽ വളരെ അപൂർവമായാണ് ഒരു സിനിമക്ക് അഞ്ചാം ഭാഗമെത്തിയത്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്തത്.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. 32 വര്ഷങ്ങള്ക്കു മുന്പ്, 1988ല് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാ പരമ്പര മമ്മൂട്ടിയുടെ കരിയറിലും മലയാള സിനിമയിലും ശ്രദ്ധേയമായ സ്വാധീനമാണ് ചെലുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക