തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിൽ പൊലീസ് ഒരാളെ ചോദ്യം ചെയ്യുന്നു.
എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട തിരുവനന്തപുരം അന്തിയൂർക്കോണം സ്വദേശിയെയാണ് ചോദ്യം ചെയ്യുന്നത്.
സംഭവം കഴിഞ്ഞ് 24 മണിക്കൂറുകൾ പിന്നിട്ടിട്ടും പൊലീസിന് പ്രതികളെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിൽനിന്ന് ഒരു തുമ്പും ലഭിച്ചിട്ടില്ല. സൈബര്‍ സെല്ലിനു കൈമാറിയ വിഡിയോ ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളാക്കി വീണ്ടും പരിശോധിക്കാനാണ് തീരുമാനം.
കുന്നുകുഴിയിലെ ചില വീടുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. ഒരു മിനിറ്റ് 32 സെക്കൻഡാണ് ആക്രമണം നീണ്ടുനിന്നത്. ആക്രമണം നടന്നശേഷം പത്തു സെക്കൻഡ് നേരം സ്ഫോടക വസ്തുവെറിഞ്ഞ മതിലിന് എതിര്‍വശത്തു നിന്നശേഷമാണ് പ്രതികൾ മടങ്ങിയത്.
കുന്നുകുഴിയില്‍നിന്നു വരമ്പശേരി ജംക്ഷനില്‍ ഇവര്‍ എത്തിയിട്ടുണ്ട്. ഇവിടെ റോഡ് രണ്ടായി തിരിയുന്നുണ്ട്. അവിടെ നിന്നു പ്രതികള്‍ ലോ കോളജ് ഭാഗത്തേക്ക് പൊയെന്നാണ് പൊലീസ് നിഗമനം. കണ്ണമ്മൂല ഭാഗത്തെ 30 സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കൈകൊണ്ടു നിര്‍മിക്കുന്ന സ്ഫോടക വസ്തുവാണെന്നും എറിഞ്ഞയാള്‍ ഇതു കൈകാര്യം ചെയ്യുന്നതില്‍ മുന്‍പരിചയമുള്ളയാളാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക