ദൈനംദിന ജീവിതത്തില്‍ യോഗ ഉള്‍പ്പെടുത്തി ജനങ്ങളെ ആരോഗ്യ പൂര്‍ണമായ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുകയാണ് നാറാത്ത് ഗ്രാമപഞ്ചായത്ത്. നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററായി ഉയര്‍ത്തിയതിന്റെ ഭാഗമായാണ് യോഗ പരിശീലനം.
കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്, ഗര്‍ഭിണികള്‍ തുടങ്ങി വിവിധ ഗ്രൂപ്പുകള്‍ക്ക് പ്രത്യേകമാണ് പരിശീലനം നല്‍കുന്നത്. പഞ്ചായത്തിലെ ഓരോ വീട്ടിലെയും ഒരാള്‍ക്കെങ്കിലും പരിശീലനം നല്‍കുകയാണ് ലക്ഷ്യം.
ശരീരത്തിന്റെ സ്വാഭാവിക രോഗ പ്രതിരോധശേഷി വര്‍ധിപ്പിച്ച് ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുകയാണ് യോഗ പരിശീലന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന് പറഞ്ഞു. ഒരു മാസം നീണ്ടു നില്ക്കുന്ന പരിശീലനം സൗജന്യമാണ്. രാവിലെ ഒന്‍പതു മുതല്‍ 12 വരെയാണ് ക്ലാസ്. 12 മുതല്‍ 15 പേര് അടങ്ങുന്ന അഞ്ചു ബാച്ചുകള്‍ ഇതിനകം പരിശീലനം നേടി.
നിലവില്‍ 35 പേര് യോഗ അഭ്യസിക്കുന്നുണ്ടെന്ന് പരിശീലക എം ബബിത പറഞ്ഞു. കണ്ണാടിപ്പറമ്പിലെ വയോജന മന്ദിരത്തില്‍ നടക്കുന്ന ക്ലാസില്‍ 10 മുതല്‍ 80 വയസ് വരെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.
താല്പര്യമുള്ളവര് ആദ്യം ആയുര്‍വേദ ആശുപത്രിയില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ പരിശോധിച്ച് ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം നല്‍കുക. പിന്നീട് ഓരോ ആഴ്ചയിലും ഇവ പരിശോധിച്ച് വിലയിരുത്തും.
വേനലവധിക്കാലത്ത് അഞ്ച് മുതല്‍ ഏഴാം ക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കിയിരുന്നു. പഠനത്തില്‍ ഏകാഗ്രത വര്‍ധിപ്പിക്കാനും വ്യക്തിത്വ വികസനത്തിനുമാണ് കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയത്. ഇനി പഞ്ചായത്തിലെ മുഴുവന്‍ ഹൈസ്കൂള്‍ എന്‍ സി സി കാഡറ്റുകള്‍ക്കും യോഗ പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമ പഞ്ചായത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക