കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം ബാബു ആന്റണി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ . കയ്യിലെ വലിയ പരുക്ക് വകവയ്ക്കാതെ ചെയ്ത ചിത്രമാണ് പൊന്നിയിൻ സെൽവൻ എന്ന് പറയുകയാണ് അദ്ദേഹം.
പ്രതിഭാധനനായ മണിരത്നം എന്ന സംവിധായകന്റെ പിന്തുണ കൊണ്ടാണ് ഈ ചിത്രം ചെയ്യാൻ സാധിച്ചതന്നും ബാബു ആന്റണി പറഞ്ഞു.
ബാബു ആന്റണിയുടെ വാക്കുകള് ഇങ്ങനെ
കൽക്കിയുടെ പൊന്നിയൻ സെൽവൻ എന്ന നോവലിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടേയുള്ളൂ. അത് വായിച്ചവരൊക്കെ അനുഭവം പറയുമ്പോൾ ആ കഥ ഒരു ചിത്രമായി മനസ്സിൽ വരും. അത്രയ്ക്ക് മനോഹരമായാണ് അത് എഴുതിയിട്ടുള്ളത്.
പല തലമുറകളായി ഇപ്പോഴും ബെസ്റ്റ് സെല്ലറായി പോകുന്ന നോവലാണ്. അത്രയും മഹത്തായ ഒരു സിനിമയിൽ ഒരു കഥാപാത്രം ചെയ്യാൻ വിളിച്ചപ്പോൾ ഞാൻ ആദ്യം അമ്പരന്നു, എനിക്കിത് ചെയ്യാൻ കഴിയുമോ എന്ന് സംശയിച്ചു.
മാത്രമല്ല, ഇന്ത്യയിൽ എല്ലാ ഫിലിം മേക്കേഴ്സും ബഹുമാനിക്കുന്ന സംവിധായകനാണ് മണിരത്നം സർ. അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കുക എന്നതും വലിയ കാര്യമാണ്.
ഞാൻ ചെയ്ത കഥാപാത്രത്തിനു വേണ്ടി പലരുടെയും പ്രൊഫൈൽ ഉണ്ടാക്കി നോക്കിയിരുന്നു. പക്ഷേ അതൊന്നും മാച്ച് ആയില്ല, എന്റെ പ്രൊഫൈൽ മാച്ച് ആയി എന്നാണ് അറിഞ്ഞത്. എനിക്ക് കോൾ വന്നപ്പോൾ ഞാൻ അമേരിക്കയിൽ ആയിരുന്നു.
കായംകുളം കൊച്ചുണ്ണി കഴിഞ്ഞ് കോവിഡ് വന്നു വർക്ക് കുറവുള്ള സമയമായിരുന്നു. ഷൂട്ടിങ്ങിനു വേണ്ടി ഹൈദരാബാദിൽ വന്നു. ബാഗ് എടുത്ത് ലോക്കറിൽ വയ്ക്കുന്ന സമയത്ത് എന്റെ ഇടതു തോൾ സ്പ്രെയിൻ ആയി. നാൽപത്തിയഞ്ച് വർഷത്തോളം മാർഷ്യൽ ആർട്സ് ചെയ്തിട്ടും വരാത്ത പരുക്കാണ് അപ്പോൾ വന്നത്.
അപ്പോളോയിൽ പോയി ഡോക്ടറെ കണ്ടു, ടെന്റനും റൊട്ടേറ്റർ കഫും പൊട്ടിയിട്ടുണ്ട്, ഈ കൈകൊണ്ടു നിങ്ങൾ ഇനി ഉടനെ ഒന്നും ചെയ്യരുത് എന്നാണ് പറഞ്ഞത്. എന്നോട് ജോലി എന്താണ് എന്നു ചോദിച്ചു, ഞാൻ പറഞ്ഞു: ‘‘ഇവിടുന്ന് അങ്ങോട്ട് പോയി കുതിരയെ ഓടിക്കാൻ പോവുകയാണ്’’. നിങ്ങൾക്കെന്താ ഭ്രാന്താണോ എന്നാണ് അദ്ദേഹം ചോദിച്ചത്. കൈ ഉടനെ ഉപയോഗിച്ചാൽ ഉപയോഗശൂന്യമായിപ്പോകും എന്ന് ഡോക്ടർ പറഞ്ഞു.
ഞാൻ നേരെ സെറ്റിലേക്ക് തന്നെ പോയി മണിസാറിനോട് കാര്യം പറഞ്ഞു. അദ്ദേഹം പറഞ്ഞു, ‘‘ബാബുവിന് ധൈര്യം ഉണ്ടെങ്കിൽ നമുക്ക് ചെയ്യാം, കുതിരയെ മാറ്റി നമുക്ക് ആന ആക്കാം’’ എന്ന്. ഞാൻ പറഞ്ഞു, ‘‘വേണ്ട കുതിര തന്നെ മതി’’. സിനിമ ചെയ്യാൻ തന്നെ തീരുമാനിച്ചു.
മണി സാർ അല്ലാതെ വേറെ ആരാണെങ്കിലും നമ്മളെ ഒഴിവാക്കിയേനെ. അദ്ദേഹം ധൈര്യപൂർവം എന്നെ പൊന്നിയിൻ സെൽവനിൽ അഭിനയിപ്പിച്ചു. ആ കൊറോണ കാലത്ത് മണി സർ ഉൾപ്പടെ എല്ലാവരും നല്ല റിസ്ക് എടുത്തു ചെയ്ത സിനിമയാണ് ഇത്. പ
ടം കഴിഞ്ഞു ഞാൻ തിരിച്ചു യുഎസിൽ പോയി സർജറി ചെയ്തു, ഇപ്പോൾ കൈ നന്നായി സുഖപ്പെട്ടു. എന്റെ കഥ കേട്ടപ്പോൾ ഡോക്ടർമാർ പോലും അതിശയിച്ചു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക