പുനലൂർ: വടക്കഞ്ചേരി വാഹനാപകടം ജീവൻ തട്ടിയെടുത്ത എരിച്ചിക്കൽ ചരുവിള കോട്ടത്തല വീട്ടിൽ ദീപു ഭാനുവിന് ഇന്നലെ രാത്രി ജന്മനാട് യാത്രാമൊഴി നൽകി. ജീവിതത്തിലെ ഇല്ലായ്മകളെയും വെല്ലുവിളികളെയും അവസരങ്ങളാക്കി മാറ്റി ജീവിത വിജയം നേടുന്ന വലിയ ദൗത്യത്തിനിടെയാണ് ദീപുവിനെ മരണം കവർന്നത്.
കരവാളൂർ പഞ്ചായത്തിലെ എരിച്ചക്കലിൽ ഉണ്ടായിരുന്ന വസ്തുവും പഴയ വീടും വിൽപന നടത്തി അഞ്ചലിൽ വസ്തു വാങ്ങുന്നതിനായി പണം ബാങ്കിൽ നിക്ഷേപിച്ച് കാത്തിരിക്കുകയായിരുന്നു.
കരവാളൂർ എഎംഎച്ച് എസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കൊല്ലം ഫാത്തിമ മാതാ കോളജിൽ നിന്നാണ് ബിരുദധാരിയായത്. കോയമ്പത്തൂർ അമൃത വിശ്വപീഠത്തിൽ നിന്നു കെമിസ്ട്രിയിൽ പിഎച്ച്ഡി എടുക്കുന്നതിനുള്ള ഒരുക്കങ്ങളിലായിരുന്നു.
അവധി ദിവസങ്ങൾ കുടുംബാഗങ്ങൾക്കൊപ്പം ചെലവിട്ടശേഷം മടങ്ങിപ്പോവുകയായിരുന്നു.
ബസ് അപകടത്തിൽപെട്ടു എന്ന വിവരം പുറത്ത് അറിഞ്ഞത് മുതൽ അന്വേഷണത്തിലായിരുന്നു നാട്ടുകാർ. അപകടത്തിൽപെട്ടവരെക്കുറിച്ചുള്ള അന്വേഷണം എത്തിയതോടെ കൊട്ടാരക്കര ഡിപ്പോ തിരക്കിലായി. വെളിയം സ്വദേശിയായ അനൂപ് മരിച്ചു എന്ന വിവരം രാവിലെ ഏഴ് മണിയോടെയാണ് എത്തിയത്.
കൊട്ടാരക്കര വെളിയം വൈദ്യൻകുന്ന് ശാന്തി മന്ദിരത്തിൽ ഓമനക്കുട്ടന്റെയും ദേവിയുടെയും മകൻ ഒ. അനൂപ് (22) ആണ് കഴിഞ്ഞ ബുധൻ രാത്രിയിൽ പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ ബസ് അപകടത്തിൽ മരിച്ചത്.
സഹോദരൻ അനന്ദു സൈനിക സേവനം തുടങ്ങിയതോടെ അനൂപും അതിലേക്കുള്ള ശ്രമങ്ങൾ നടത്തിവരികയായിരുന്നു. ചന്ദനത്തോപ്പ് ഐടിഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ ഈ വർഷമാണ് പാസായത്.
അതിനുശേഷം സിഎംസിയിൽ മൂന്ന് മാസത്തെ പരിശീലനത്തിനു കോയമ്പത്തൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പിതാവ് ഓമനക്കുട്ടൻ പരുത്തിയറ ക്ഷേത്രം ജംക്ഷനിൽ സ്കൂട്ടറിൽ കൊണ്ടു വിട്ടപ്പോഴും ഇത് അവസാനത്തെ യാത്ര ആണെന്ന് കരുതിയില്ല.
അനൂപിന്റെ കൂട്ടുകാർ എല്ലാവരും കോയമ്പത്തൂരിലേക്ക് പോയത് ട്രെയിനിൽ ആയിരുന്നു. എന്നാൽ ട്രെയിനിൽ സീറ്റ് ലഭിക്കാത്തതിനാലാണ് അനൂപ് കെഎസ്ആർടിസിയിൽ യാത്ര തിരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക