വിവാഹം കഴിക്കാനായി 7 വയസുകാരിയെ യുവാവിന് വിറ്റതായി റിപ്പോർട്ട്. രാജസ്ഥാനിലെ ധോല്‍പൂര്‍ ജില്ലയിലെ മാനിയയില്‍ ആണ് സംഭവം ഉണ്ടായത്. 4.50 ലക്ഷം രൂപക്കാണ് കുടുംബം പെണ്‍കുട്ടിയെ വിറ്റതെന്നാണ് പോലീസ് പറയുന്നത്.
38-കാരനായ ഭൂപല്‍ സിങ് ആണ് 4.50 ലക്ഷം പെൺകുട്ടിയുടെ പിതാവിന് നൽകി പെണ്‍കുട്ടിയെ വാങ്ങിയത്. മെയ് 21-ന് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു. മധ്യപ്രദേശിലെ ഒരു കൊലപാതകക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതിയുടെ കുടുംബം ഗ്രാമത്തില്‍ താമസമാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും മാനിയ ഡി.വൈ.എസ്.പി പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കയാണ് ഇപ്പോൾ പൊലീസ്.
വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി മണിയ പോലീസ് സ്റ്റേഷനിലെ എഎസ്ഐ വിവാഹ-ശിശുക്ഷേമ ഓഫീസര്‍ സുരേഷ് ചന്ദ് പറഞ്ഞു. മനുഷ്യക്കടത്ത്, ശൈശവ വിവാഹം, പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക